

അഭിഷേക് ശർമ
ചണ്ഡീഗഢ്: പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് അടിച്ചെടുത്തു.
28 പന്തിൽ നിന്നും 8 സിക്സും 5 ബൗണ്ടറിയും അടക്കം 74 റൺസ് അടിച്ചെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച യുവതാരം അഭിഷേക് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ. അഭിഷേകിനു പുറമെ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് 23 പന്തിൽ 38 റൺസും ക‍്യാപ്റ്റൻ ഇഷാൻ കിഷാൻ 17 പന്തിൽ 27 റൺസും നേടി പുറത്തായി. വമ്പൻ അടിക്കാരൻ ഹെൻറിക് ക്ലാസൻ 33 പന്തുകൾ നേരിട്ട് 39 റൺസ് അടിച്ചെടുത്തു.
തുടക്കത്തിലെ തന്നെ ആക്രമണോത്സുക പുറത്തെടുത്ത് പഞ്ചാബ് ബൗളർമാരെ അഭിഷേക് പൊതിരേ തല്ലി. പഞ്ചാബ് കിങ്സിനു വേണ്ടി പന്തെറിഞ്ഞവരിൽ ശശാങ്ക് സിങ്ങിന് മാത്രമാണ് പത്തിൽ താഴെ ബൗളിങ് എക്കണോമിയുള്ളത്. 4 ഓവർ പന്തെറിഞ്ഞ അർഷ്ദീപ് സിങ് വിട്ടുകൊടുത്തത് 50 റൺസാണ്. സേവ‍്യർ ബാർട്‌ലെറ്റ് 4 ഓവറിൽ 42 റൺസും മാർക്കോ യാൻസൻ 4 ഓവറിൽ 40 റൺസും വിട്ടുകൊടുത്തു.
പവർപ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസുണ്ടായിരുന്നു ടീമിന്. ട്രാവിസ് ഹെഡിനെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി അഭിഷേകാണ് അടി തുടങ്ങിയത്. 36 പന്തിൽ നിന്നുമാണ് ഇരുവരും 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയത്.
8.1 ഓവറിൽ ശശാങ്ക് സിങ്ങാണ് ഹെഡിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തത്. ഉടനെ തന്നെ അഭിഷേക് ശർമയും പുറത്തായതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലായി ടീം. പിന്നീട് ഇഷാൻ കിഷനും ക്ലാസനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ സ്കോർ ഉയർന്നു. ഇതോടെയാണ് ടീം 219 റൺസിലെത്തിയത്. ഇതിനിടെ അനികേത് വർമ (9 പന്തിൽ 18) റണ്ണൗട്ടായി.