

ദസുൻ ഷാനക
ന‍്യൂഡൽഹി: സിംബാബ്‌വെൻ താരം ബ്ലസിങ് മുസരബാനിക്കു ശേഷം പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഒഴിവാക്കി ഐപിഎൽ കളിക്കാനൊരുങ്ങുന്ന രണ്ടാമത്തെ താരമായി ശ്രീലങ്കൻ ക‍്യാപ്റ്റൻ ദസുൻ ഷാനക. പരുക്കേറ്റ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ സാം കറന് പകരക്കാരനായാണ് ദസുൻ ടീമിലെത്തുക.
2026ലെ താരലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും ഷാനകയെ സ്വന്തമാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് താരം പിഎസ്എൽ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത്. 25.15 ലക്ഷം ഇന്ത‍്യൻ രൂപയ്ക്കായിരുന്നു ചാംപ‍്യന്മാരായ ലാഹോർ ഖലന്ദേഴ്സ് ഷാനകയെ വിളിച്ചെടുത്തത്.
2.4 കോടി രൂപവരെയായിരിക്കും ഷാനകയുടെ ഐപിഎൽ സാലറി. 2023ൽ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ഷാനക ഉണ്ടായിരുന്നുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിൽ നിരവധി താരങ്ങൾ പരുക്കിന്‍റെ വക്കിലായതിനാൽ വരും ദിവസങ്ങളിൽ ഇവരെല്ലാം പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലെത്താൻ സാധ‍്യത കൂടുതലാണ്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎൽ കളിച്ചതിന്‍റെ പേരിൽ ഒരു വർഷത്തേക്ക് വിലക്ക് നേരിട്ടിരുന്നു. ഷാനകയുടെയും മുസറബാനിയുടെയും കാര‍്യത്തിൽ പിസിബി നടപടി സ്വീകരിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.