സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർനർ തന്‍റെ ടെസ്റ്റ് ക്യാപ്പ് മോഷണം പോയതായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നാലു ദിവസത്തിനു ശേഷം തൊപ്പി തിരിച്ചുകിട്ടി. തൊപ്പി ആരോ മോഷ്ടിച്ചതാണെന്നും, തിരിച്ചുതരുന്നവർക്ക് തന്‍റെ ബാക്ക് പാക്ക് സമ്മാനമായി നൽകാമെന്നുമെല്ലാം വാർനർ വൈകാരികമായ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് അരങ്ങേറ്റത്തിലെ തൊപ്പിയണിഞ്ഞു തന്നെ അവസാന ടെസ്റ്റ് കളിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, മുൻപൊരിക്കൽ നഷ്ടപ്പെട്ട തൊപ്പി വീട്ടിൽ നിന്നു ഭാര്യ കണ്ടെത്തി കൊടുത്തതു പോലെ, ഇത്തവണ തൊപ്പി കിട്ടിയത് വാർനർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്നു തന്നെയാണ്.
2011ൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ കിട്ടി ബാഗി ഗ്രീൻ ക്യാപ്പ് മുൻപ് നഷ്ടപ്പെട്ടപ്പോൾ ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ ഒരെണ്ണം അനുവദിച്ചിരുന്നു. ഇതിനു ശേഷം പഴയതു തിരിച്ചുകിട്ടിയതിനാൽ രണ്ടു തൊപ്പിയാണ് വാർനറുടെ ബാക്ക് പാക്കിൽ ഉണ്ടായിരുന്നത്. വലിയ ലഗേജിനുള്ളിൽ വച്ചിരുന്ന ഈ ബാക്ക് പാക്ക് അപ്പാടെ കാണാതായെന്നായിരുന്നു വാർനറുടെ പരാതി.
നേരത്തെ, വാർനറും ഓസ്ട്രേലിയൻ ടീമും യാത്ര ചെയ്ത കന്‍റാസ് എയർലൈൻസ് എയർപോർട്ടിലെ സിസിടിവി ക്യാമറകൾ മുഴുവൻ അരിച്ചുപെറുക്കിയിട്ടും തൊപ്പികൾ അടങ്ങിയ ബാക്ക്പാക്ക് ആരെങ്കിലും വലിയ ബാഗിൽ നിന്ന് എടുക്കുന്നതായി കണ്ടിരുന്നില്ല. സിസിടിവി ഇല്ലാത്ത എവിടെയെങ്കിലും വച്ചായിരിക്കാം മോഷണം പോയതെന്ന് അന്നു വാർനർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ ഹോട്ടലിൽനിന്നു തൊപ്പികൾ അടങ്ങിയ ബാക്ക് പാക്ക് കണ്ടെടുക്കുമ്പോഴും അതു മറന്നുവച്ചതാണെന്നു വാർനർ പറയുന്നില്ല. ഹോട്ടലിൽ എങ്ങനെ എത്തിയെന്നു വ്യക്തമല്ലെന്നാണ് പ്രതികരണം.