ഹെയ്തിയുടെ പോരാട്ടവീര്യം തകർത്ത് മൊറോക്കോയുടെ ഗോൾ വർഷം

ഇസ്മായിൽ സൈബാരി തുടർച്ചയായി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോളുമായി അപൂർവ റെക്കോർഡ്; ഹെയ്തിയെ തകർത്തു മൊറോക്കോ
Morocco vs Haiti FIFA world cup 2026

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ഹെയ്തിയുടെ താരം വിൽസൺ ഇസിഡോർ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

Updated on

അറ്റ്ലാന്‍റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ കരീബിയൻ രാജ്യമായ ഹെയ്തിയെ രണ്ടിനെതിരേ നാല് ഗോളുകൾക്ക് (4-2) തകർത്ത് മൊറോക്കോ നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. അറ്റ്ലാന്‍റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ആകെ 6 ഗോളുകളുമായി ആരാധകർക്ക് വിസ്മയ വിരുന്നാണ് സമ്മാനിച്ചത്.

വിജയത്തോടെ 7 പോയിന്‍റുമായി ബ്രസീലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഹെയ്തി ടൂർണമെന്‍റിൽ നിന്നും പുറത്തായി. തോറ്റെങ്കിലും വമ്പന്മാരായ മൊറോക്കോയെ രണ്ടുതവണ ഞെട്ടിച്ച പ്രകടനത്തോടെ ഹെയ്തിയും കൈയടി നേടിയാണ് മടങ്ങുന്നത്.

മത്സരത്തിന്‍റെ തുടക്കത്തിൽ മൊറോക്കോയെ ഞെട്ടിച്ചുകൊണ്ട് ഹെയ്തിയാണ് ആദ്യം മുന്നിലെത്തിയത്. ലോകകപ്പ് ചരിത്രത്തിൽ ഹെയ്തി നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച മൊറോക്കോ തങ്ങളുടെ ആക്രമണങ്ങൾക്ക് മൂർച്ചുകൂട്ടി. ലോകോത്തര താരം അഷ്റഫ് ഹക്കീമിയുടെ നേതൃത്വത്തിൽ അവർ ഹെയ്തി പ്രതിരോധം പിളർത്തി.

ഒരു ഗോളും ഒരു അസിസ്റ്റുമായി മൊറോക്കൻ ക്യാപ്റ്റൻ അഷ്റഫ് ഹക്കീമി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഹെയ്തിക്ക് പിന്നീട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മൊറോക്കോയ്ക്കായി വീണ്ടും ഗോൾ നേടി ഇസ്മായിൽ സൈബാരി അപൂർവ റെക്കോർഡ് സ്വന്തമാക്കി. യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും വെളിയിൽ നിന്ന് ഒരു ലോകകപ്പ് പതിപ്പിലെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് സൈബാരി സ്വന്തമാക്കിയത്.

മൊറോക്കോ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും രണ്ടാം പകുതിയിൽ ഹെയ്തിയുടെ വിൽസൺ ഇസിഡോർ നേടിയ ഗോൾ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറി. മൊറോക്കൻ പ്രതിരോധത്തെയും ഗോൾകീപ്പറെയും അമ്പരപ്പിച്ചു കൊണ്ട് താരം തൊടുത്ത തകർപ്പൻ ഷോട്ട് വലയിൽ പതിച്ചപ്പോൾ ഹെയ്തി ക്യാംപിൽ വീണ്ടും ആഘോഷങ്ങൾ അലയടിച്ചു.

എന്നാൽ, പരിചയസമ്പന്നരായ മൊറോക്കോ കൂടുതൽ ഗോളുകൾ വഴങ്ങാതെ കളി തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും 4-2 ന്‍റെ മികച്ച വിജയം ഉറപ്പാക്കുകയും ചെയ്തു. അഷ്റഫ് ഹക്കീമിയാണ് കളിയിലെ താരം.

logo
Metro Vaartha
www.metrovaartha.com