

ജോർദാനെതിരേ ആദ്യ ഗോൾ നേടിയ ഓസ്ട്രിയൻ താരം റൊമാനോ ഷ്മിഡ്.
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ കന്നിയങ്കത്തിനിറങ്ങിയ ജോർദാനെതിരെ ഓസ്ട്രിയയ്ക്ക് കഷ്ടപ്പെട്ട് പിടിച്ചെടുത്ത വിജയം. സാന്താ ക്ലാരയിലെ ലെവി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ജെ 6/17/2026 11:38:06 AMമത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയിച്ചത്.
കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും ഓസ്ട്രിയ മുൻതൂക്കം പുലർത്തി. 21-ാം മിനിറ്റിൽ റൊമാനോ ഷ്മിഡിലൂടെ ആദ്യ ഗോളും നേടി. ബോക്സിനു പുറത്തുനിന്ന് മനോഹരമായൊരു ഷോട്ട് തൊടുത്തുവിട്ടാണ് ഷ്മിഡ് വല ചലിപ്പിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ, 50-ാം മിനിറ്റിൽ അലി ഒൽവാനിലൂടെ ജോർദാൻ സമനില പിടിച്ചു. ലോകകപ്പ് ചരിത്രത്തിൽ ജോർദാൻ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഒൽവാന്‍റെ പ്രകടനം ലെവി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.
സമനിലയ്ക്കു ശേഷം കളി കടുപ്പമേറിയതോടെ ഓസ്ട്രിയ തങ്ങളുടെ സൂപ്പർ താരം മാർക്കോ അർനോട്ടോവിച്ചിനെ കളത്തിലിറക്കി. 77-ാം മിനിറ്റിൽ അർനോട്ടോവിച്ച് ലക്ഷ്യത്തിലേക്ക് തൊടുത്ത പന്ത് ജോർദാൻ പ്രതിരോധതാരം യാസാൻ അൽ-അറബിന്‍റെ തലയിൽ തട്ടി സ്വന്തം വലയിൽ കയറിയത് ഓസ്ട്രിയയ്ക്ക് നിർണായക വിജയഗോൾ സമ്മാനിച്ചു.
പത്ത് മിനിറ്റിലധികം അധികസമയം അനുവദിച്ച മത്സരം അവസാന നിമിഷങ്ങളിൽ കടുത്ത സമ്മർദമാണ് ഓസ്ട്രിയ നേരിട്ടത്. ജോർദാൻ സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഓസ്ട്രിയൻ പ്രതിരോധം വിട്ടുകൊടുത്തില്ല.
ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തോറ്റെങ്കിലും, മികച്ച പോരാട്ടം തന്നെയാണ് ജോർദാൻ പുറത്തെടുത്തത്. ഓസ്ട്രിയയ്ക്കാകട്ടെ, കടുത്ത പോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ വിജയം ടൂർണമെന്‍റിലെ തുടർന്നുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.