

എർലിങ് ഹാലൻഡ്
അമ്പത്തിനാല് രാജ്യാന്തര മത്സരങ്ങളിൽ 62 ഗോളുകൾ നേടി നിറഞ്ഞു നിൽക്കുകയാണ് നോർവേയുടെ എർലിങ് ഹാലൻഡ്. കളിക്കളത്തിലെ അമാനുഷികനായ ഹാലൻഡിനോട് മുട്ടി നിൽക്കാനാകാതെയാണ് ബ്രസീൽ വരെ പുറത്തായത്. ഹാലൻഡിന്‍റെ ഭക്ഷണ- വ്യായാമ ശീലങ്ങളാണിപ്പോൾ ആരാധകരെ അദ്ഭുതപ്പെടുത്തുന്നത്. ശരാശരി ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും 3000 കലോറിയുടെ ഭക്ഷണമേ കഴിക്കാൻ സാധിക്കൂ എന്നിരിക്കേ ദിവസം ആറായിരം കലോറിയുടെ ഭക്ഷണം കഴിച്ചാണ് ഹാലൻഡ് ഫിറ്റ്നസ് നില നിർത്തുന്നത്. ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള ഹാലൻഡിന് ആറായിരം കലോറി ദഹിപ്പിക്കാനും എളുപ്പത്തിൽ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പുല്ല് മാത്രം കൊടുത്ത് വളർത്തുന്ന പശുവിന്‍റെ ഹൃദയം, കരൾ, മാംസം, കൂടാതെ തേൻ, ശതാവരി, കാളാഞ്ചി മീൻ, എഗ് ഫ്രൈഡ് റൈസ്, ചൂടാക്കാത്ത പാൽ എന്നിവയാണ് ഹാലൻഡിന്‍റെ മെനുവിൽ ഉള്ളത്.
ഉറക്കത്തിനും ആരോഗ്യത്തിൽ വലിയ സ്ഥാനമുണ്ടെന്ന് ഹാലൻഡ് പറയുന്നു. എല്ലാ ദിവസവും രാത്രി 10.30ന് തന്നെ ഉറങ്ങും. കിടക്കയിലെത്തുന്നതിന് മൂന്നു മണിക്കൂർ മുൻപ് തന്നെ ബ്ലൂ ലൈറ്റ് തടയുന്ന ഗ്ലാസ് ഉപയോഗിക്കും. അതു കൊണ്ടു തന്നെ നല്ല ഉറക്കം കിട്ടും. വൈഫൈ ഓഫ് ചെയ്തിട്ടുണ്ടാകും, വായ് ടേപ്പൊട്ടിച്ച് മൂക്കിലൂടെയുള്ള ശ്വസനം ഉറപ്പാക്കും.
അതിരാവിലെ ഉണർന്ന് ആദ്യം സൂര്യരശ്മികളിലേക്ക് നോക്കും. വെയിലില്ലെങ്കിൽ പ്രത്യേകം റെഡ് ലൈറ്റ് തെറാപ്പി സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. വെള്ളമോ ഇലക്‌ട്രോലൈറ്റ്സ് ഉള്ള പാനീയങ്ങളോ ആദ്യം കുടിക്കും. പിന്നെ 10 മിനിറ്റോളം പുറത്ത് നടക്കും.
ആഴ്ചയിൽ അഞ്ച് തവണ ഐസ് ബാത്ത് നടത്തും. സ്ട്രെച്ചിങ്ങിനും നടത്തത്തിനും വേണ്ടി 20 മിനിറ്റ് മാറ്റി വക്കും. ഗോൾഫിക്കും സൈക്ലിങ്ങും നടത്താറുണ്ട്. ദിവസവും 300 പുഷ് അപ്പും ആയിരം സിറ്റ് അപ്പും എടുക്കും.