

ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി, ഐ.എം. വിജയൻ.
File photo
ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന ഫിഫയുടെ പരിഗണനയിലാണ്. 2022 വരെ 32 രാജ്യങ്ങൾ പങ്കെടുത്ത ലോകകപ്പിൽ ഇത്തവണ 48 രാജ്യങ്ങളുണ്ടായിരുന്നു. ഇത് 64 ആക്കുന്ന എന്നു കേൾക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മനസിൽ ചെറിയ ലഡുവൊക്കെ പൊട്ടിയെന്നിരിക്കും. പക്ഷേ, ഇന്ത്യൻ ഫുട്ബോളിന്‍റെ ഇതിഹാസമായ ബൈച്ചുങ് ബൂട്ടിയ പറയുന്നത് കേട്ടാൽ ആ കുളിരൊക്കെ പെട്ടെന്ന് മാറും!
"ഒരു ഇന്ത്യൻ ഫുട്ബോൾ ആരാധകനെന്ന നിലയിൽ കൂടുതൽ ടീമുകൾ വരുന്നത് സ്വാഗതം ചെയ്യുന്നു. പക്ഷേ, 64 ടീമുകൾ വന്നതുകൊണ്ട് മാത്രം ഇന്ത്യ യോഗ്യത നേടുമെന്ന് ഞാൻ പറയുന്നില്ല," ബൂട്ടിയ പറയുന്നു. യോഗ്യത നേടണമെങ്കിൽ നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും ഗ്രാസ്റൂട്ട് ഫുട്ബോളും മെച്ചപ്പെടണം. ഉസ്ബെക്കിസ്ഥാനും മൊറോക്കോയും ചെയ്യുന്നത് പോലെ അണ്ടർ-17, അണ്ടർ-20 ലോകകപ്പുകളിൽ സ്ഥിരമായി കളിക്കാൻ ഇന്ത്യക്ക് കഴിയണം. അല്ലാതെ വെറുതെ വായുവിൽ കണക്കുകൂട്ടിയിട്ട് കാര്യമില്ലെന്നാണ് ബൂട്ടിയ പറയുന്നതിന്‍റെ ചുരുക്കം.
64 ടീമുകൾ കളിക്കുമ്പോൾ ലോകകപ്പിന്‍റെ ആവേശവും ഗുണനിലവാരവും കുറയാനുള്ള സാധ്യതയെക്കുറിച്ചും ബൂട്ടിയ മുന്നറിയിപ്പ് നൽകുന്നു.
പുരുഷന്മാരെക്കാൾ വേഗത്തിൽ നമ്മുടെ വനിതാ ടീം ലോകകപ്പ് യോഗ്യത നേടുമെന്നതാണ് ബൂട്ടിയയുടെ മറ്റൊരു പ്രവചനം. 2031 വനിതാ ലോകകപ്പിൽ 48 ടീമുകൾ ഉണ്ടാകും. നിലവിൽ ഏഷ്യയിൽ 13-ാം സ്ഥാനത്താണ് നമ്മുടെ പെൺപുലികൾ, പുരുഷന്മാർ 26-ാം സ്ഥാനത്തും. വനിതാ ടീമിന് കൂടുതൽ അവസരങ്ങൾ നൽകുകയും ശമ്പളവും പരിഗണനയും ഉറപ്പാക്കുകയും ചെയ്താൽ നമ്മുടെ പെൺകുട്ടികൾ ലോകകപ്പ് കളിക്കുമെന്നും ബൂട്ടിയ.
ഇന്ത്യൻ വംശജരായ (OCI/PIO) കളിക്കാരെ ടീമിലെടുക്കുന്നതിനെ ബൂട്ടിയ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, ഇതൊരു താത്കാലിക പരിഹാരം മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. നമ്മുടെ ടീം ഇപ്പോൾ കഷ്ടപ്പെടുകയാണ്, നല്ല നിലവാരമുള്ള കളിക്കാർ വന്നാൽ അത് ടീമിനെ ശക്തിപ്പെടുത്തും. പക്ഷേ, നമ്മുടെ നാട്ടിലെ കളിക്കാരെക്കാൾ മികച്ചവരല്ലെങ്കിൽ അവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല- അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.