

ഉറുഗ്വെ വിങ്ങർ മാക്സി അറൗഹോ.
ഉറുഗ്വെ - സൗദി അറേബ്യ മത്സരത്തിൽനിന്ന്.
AI generated summary, newsroom reviewed
ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന ഒരു അപൂർവ ചരിത്രം പിറന്നിരിക്കുകയാണ്. ഫുട്ബോൾ ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ വംശജനായ കളിക്കാരൻ ഗോൾ വല ചലിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഉറുഗ്വേക്കായി സമനില ഗോൾ നേടിയ വിങ്ങർ മാക്സി മിലിയാനോ അറൗഹോയാണ് (Maxi Araujo) ഈ ചരിത്ര നേട്ടത്തിന് ഉടമയായത്.
മത്സരത്തിന്‍റെ 79-ാം മിനിറ്റിൽ ഉറുഗ്വേ പരാജയത്തിലേക്ക് നീങ്ങവെയാണ് താരം രക്ഷകനായി അവതരിച്ച് ഗോൾ നേടുന്നത്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സിപിയുടെ താരമായ ഈ 26 വയസുകാരന് ഇന്ത്യയിൽ, പ്രത്യേകിച്ച് ഗോവയിൽ വേരുകളുണ്ട്.
ആ ബന്ധം ഇങ്ങനെ
മാക്സി അറൗഹോയുടെ മുത്തശ്ശൻ റെഡുവൽഡോ അറൗഹോ ദക്ഷിണ ഗോവയിലെ ലൂട്ടോളിം എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി വർഷങ്ങൾക്ക് മുൻപ് ഗോവയിൽ നിന്ന് ആഫ്രിക്കയിലെ അംഗോളയിലേക്കും പിന്നീട് ബ്രസീലിലേക്കും കുടിയേറിയ അദ്ദേഹം ഒടുവിലാണ് ഉറുഗ്വേയിലെ റിവേറയിൽ സ്ഥിരതാമസമാക്കുന്നത്. അവിടെയാണ് മാക്സി അറൗഹോ ജനിച്ചുവളർന്നത്.
2023-ൽ ഉറുഗ്വേ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഈ ലെഫ്റ്റ് വിങ്ങർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിലെ നിർണായക സാന്നിധ്യമായി മാറി. 2024 കോപ്പ അമെരിക്കയിൽ ഉറുഗ്വേക്കായി രണ്ട് ഗോളും നേടി താരം തിളങ്ങിയിരുന്നു.
ലോകകപ്പ് പ്രകടനം
മയാമിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ അബ്ദുല്ലേല അൽ-അമ്രിയുടെ ഗോളിലൂടെ സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ ഉറുഗ്വേ ശക്തമായി തിരിച്ചടിച്ചു. ഫെഡറിക്കോ വിനാസിന്‍റെ ഹെഡ്ഡർ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് പന്ത് വലയിലെത്തിച്ച് മാക്സി അറൗഹോ ഉറുഗ്വേയ്ക്ക് വിലപ്പെട്ട ഒരു പോയിന്‍റ് സമ്മാനിക്കുകയായിരുന്നു.
ഇന്ത്യൻ ദേശീയ ടീമിന് ഇതുവരെ ലോകകപ്പ് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഉറുഗ്വേൻ ജേഴ്സിയിൽ ഒരു ഇന്ത്യൻ രക്തം ഗോൾ നേടി ചരിത്രം കുറിച്ചത് ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനിക്കാനുള്ള വക നൽകുന്നു.