

വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന സി.കെ. വിനീത്. സമീപം മുഹമ്മദ് റഫി.
MV
ദുബായ്: ഖത്തർ ലോകകപ്പ് ടീമിൽ ഇടം നേടിയ മലയാളി താരം തഹ്സിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നവർ നമ്മുടെ നാട്ടിൽ അത്തരം കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്.
ഇന്ത്യൻ കളിക്കാർക്ക് ശാരീരികക്ഷമതയില്ലെന്ന സ്ഥിരം വിമർശനങ്ങൾക്കുള്ള മറുപടിയാണ് തഹ്സിൻ അടക്കമുള്ളവരുടെ നേട്ടമെന്ന് അദ്ദേഹം ദുബായിൽ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഏത് രാജ്യത്ത് കളിച്ചാലും തഹ്സിന്‍റെ ജീൻ മലയാളിയുടേതാണെന്നും വിനീത്. ഫുട്ബോൾ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ ഫുട്ബോൾ കായിക സംഘടനകൾ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പടുത്തി.
ഇതിഹാസ താരം ലയണൽ മെസി കേരളത്തിൽ വരണമെന്ന് നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെപ്പോലൊരു ലോകോത്തര കളിക്കാരന് കളിക്കാൻ അനുയോജ്യമായ ഒരു നല്ല ഗ്രൗണ്ട് പോലും കേരളത്തിലില്ല എന്നതാണ് യാഥാർഥ്യം. തങ്ങളുടെ തലമുറ കഴിഞ്ഞെന്നും, ഇനിയുള്ള കാലത്തെങ്കിലും പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്താൻ അധികൃതർ ആത്മാർത്ഥമായി ശ്രമിക്കണമെന്നും വിനീത് കൂട്ടിച്ചേർത്തു.