പെനൽറ്റി ദുരന്തം വീണ്ടും: ഓറഞ്ച് പടയുടെ നെഞ്ച് തകർത്ത് മൊറോക്കോ

പെനൽറ്റി ഷൂട്ടൗട്ടിൽ 3-2ന് നെതർലൻഡ്സിനെ തോൽപ്പിച്ച് യാസിൻ ബോനൗയുടെ മികവിൽ മൊറോക്കോ കാനഡയ്‌ക്കെതിരായ അടുത്ത ഘട്ട പോരാട്ടത്തിന് യോഗ്യത നേടി
 Netherlands vs Morocco FIFA world cup 2026 penalty shootout

നെതർലൻഡ്സിനെ തോൽപ്പിച്ച് ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ച മൊറോക്കോ താരങ്ങളുടെ ആഘോഷം.

Updated on

നെതർലൻഡ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് മൊറോക്കോ ലോകകപ്പിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. ഇതോടെ കാനഡയുമായുള്ള അടുത്ത ഘട്ട പോരാട്ടത്തിന് മൊറോക്കോ യോഗ്യത നേടി. ഇതിനു മുൻപ് നടന്ന മത്സരത്തിൽ ജർമനിയെ പരാഗ്വെയും ഷൂട്ടൗട്ടിൽ അട്ടിമറിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ പ്രീ-ക്വാർട്ടർ റൗണ്ടുകളിൽ സ്ഥാനം പിടിച്ച നെതർലൻഡ്സിന്‍റെ ഏറ്റവും നേരത്തെയുള്ള ലോകകപ്പിൽ നിന്നുള്ള പുറത്താകലാണിത്. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള മൊറോക്കോയും ഏഴാം സ്ഥാനത്തുള്ള നെതർലൻഡ്സും തമ്മിലുള്ള ഈ പോരാട്ടം ടൂർണമെന്‍റിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായി ചരിത്രത്തിൽ ഇടംപിടിച്ചു.

മത്സരത്തിന്‍റെ 72-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയുടെ അസിസ്റ്റിൽ കോഡി ഗാക്പോയിലൂടെ നെതർലൻഡ്സ് മത്സരത്തിൽ ലീഡ് നേടി. തന്‍റെ പങ്കാളിയുമായുള്ള ബന്ധത്തിൽ പിറക്കാതെ പോയ കുഞ്ഞിന്‍റെ വിയോഗത്തിന്‍റെ വേദനയിൽ ഇരിക്കെയായിരുന്നു ഗാക്പോയുടെ ഈ ഗോൾ. ഗോൾ നേടിയ ശേഷം, ഡച്ച് ബെഞ്ചിലെ മുഴുവൻ താരങ്ങളും മൈതാനത്തേക്ക് ഓടിവന്ന് കണ്ണീരണിഞ്ഞ ഗാക്പോയെ ചേർത്തുപിടിച്ചത് സ്റ്റേഡിയത്തിൽ വികാരനിർഭരമായ നിമിഷങ്ങൾ സമ്മാനിച്ചു.

 Netherlands vs Morocco FIFA world cup 2026 penalty shootout

നെതർലൻഡ്സിനു വേണ്ടി ഗോളടിച്ച കോഡി ഗാക്പോ.

വിജയത്തിലേക്ക് നെതർലൻഡ്സ് കുതിക്കുമെന്ന് കരുതിയെങ്കിലും, ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ (90+1) ഇസ്സ ഡിയോപ്പിലൂടെ മൊറോക്കോ തിരിച്ചടിച്ചു. ചെംസ്ഡിൻ തൽബി തൊടുത്ത മനോഹരമായൊരു ക്രോസ് ഇസ്സ ഡിയോപ്പിന്‍റെ തലയിൽ നിന്ന് ഗോളായി മാറിയപ്പോൾ നെതർലൻഡ്സ് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ നിസ്സഹായനായി നോക്കിനിന്നു. തുടർന്ന് നടന്ന 30 മിനിറ്റ് അധിക സമയത്ത് ഇരു ടീമുകൾക്കും കാര്യമായ ഗോൾ അവസരങ്ങൾ ലഭിച്ചില്ല.

 Netherlands vs Morocco FIFA world cup 2026 penalty shootout

മൊറോക്കോ ഗോൾ കീപ്പർ യാസിൻ ബൗനോ.

യാസിൻ ബോനൗ ഷൂട്ടൗട്ട് ഹീറോ

പെനൽറ്റി ഷൂട്ടൗട്ടിൽ നാലാം റൗണ്ട് പിന്നിടുമ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിലായിരുന്നു. എന്നാൽ, നിർണായകമായ അവസരത്തിൽ നെതർലൻഡ്സിന്‍റെ ക്രിസെൻസിയോ സമ്മർവില്ലെയുടെ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനൗ ഇടത് കൈകൊണ്ട് തട്ടിയകറ്റിയതോടെ മൊറോക്കോയ്ക്ക് മേൽക്കൈ ലഭിച്ചു. തൊട്ടുപിന്നാലെ, ഇസ്മായിൽ സായിബാരി പന്ത് വലയിലെത്തിച്ചതോടെ മൊറോക്കോയുടെ വിജയമുറപ്പായി. വിജയാഘോഷത്തിൽ സായിബാരി ജഴ്സി ഊരി എറിഞ്ഞ് സഹതാരങ്ങൾക്കൊപ്പം ആർപ്പുവിളിക്കുന്ന കാഴ്ച ഫുട്ബോൾ ലോകത്തിനു തന്നെ ആവേശമായി.

logo
Metro Vaartha
www.metrovaartha.com