

നെയ്മർ
വാഷിങ്ടൺ: പരുക്കിന്‍റെ പിടിയിലായിരുന്ന സ്റ്റാർ താരം നെയ്മർ ബ്രസീലിനു വേണ്ടി എന്ന് കളിക്കുമെന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇക്കാര‍്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകൻ കാർലോ ആൻസലോട്ടി.
സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ നെയ്മർ സ്ക്വാഡിൽ ഉണ്ടാകുമെന്നാണ് പരിശീലകൻ പറയുന്നത്. പരുക്ക് ഭേദമായ നെയ്മർ ബ്രസീലിനൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിലെ ആദ‍്യ 2 മത്സരങ്ങളും പരുക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു.
മൊറോക്കോയ്ക്കെതിരേയും ഹെയ്തിക്കെതിരേയുമായിരുന്നു ബ്രസീലിന്‍റെ ആദ‍്യ രണ്ടു മത്സരങ്ങൾ നടന്നത്. മൊറോക്കോയ്ക്കെതിരായ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഹെയ്തിക്കെതിരായ മത്സരം മൂന്നുഗോളിന് എതിരില്ലാതെ ബ്രസീൽ വിജയം നേടി.
അവസാന ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ കൂടി ടീമിനൊപ്പം ചേരുന്നതോടെ ടീം ശക്തിയാർജിക്കും. ശനിയാഴ്ച താരം ഒറ്റയ്ക്ക് പരിശീലനം നടത്തുമെന്നും തിങ്കളാഴ്ചയോടെ താരം ടീമിനൊപ്പം ചേരുമെന്നും ആൻസലോട്ടി അറിയിച്ചു. നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയിന്‍റുകളുള്ള ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ്.