

ബ്രസീൽ സൂപ്പർ താരം റൊണാൾഡോ 2002 ലോകകപ്പിൽ.
2002-ലെ ലോകകപ്പിനെക്കുറിച്ചോർക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസിലേക്ക് ബ്രസീലിന്‍റെ കിരീടനേട്ടത്തിനൊപ്പം തന്നെ ഓടിയെത്തും റൊണാൾഡോ നസാരിയോയുടെ (R9) ആ വിചിത്രമായ ഹെയർസ്റ്റൈൽ!
തല മൊട്ടയടിച്ച് മുന്നിൽ മാത്രം ചെറിയ ത്രികോണാകൃതിയിൽ മുടി നിർത്തിയ ആ ലുക്ക് കണ്ട് അന്ന് നെറ്റി ചുളിക്കാത്തവർ ചുരുക്കം. എന്നാൽ ആ 'കോമിക്' ലുക്കിന് പിന്നിൽ ലോകത്തെ മുഴുവൻ പറ്റിച്ച ഒരു അഡാർ തന്ത്രമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
കടുത്ത പേശിവേദനയുയാണ് റൊണാൾഡോ ഈ ടൂർണമെന്‍റ് കളിക്കുന്നത്. നോക്കൗട്ട് റൗണ്ടിലൊക്കെ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നു പോലും ഉറപ്പില്ലാത്ത അവസ്ഥ. അദ്ദേഹത്തിന്‍റെ ഫിറ്റ്നസിനെക്കുറിച്ചു മാത്രമായിരുന്നു സ്പോർട്സ് പേജുകളിലെ ചർച്ച.
ഈ തലവേദനയിൽ നിന്ന് രക്ഷപെടാൻ റൊണാൾഡോ കണ്ടെത്തിയ വഴിയായിരുന്നു പുതിയ ഹെയർസ്റ്റൈൽ.
പുതിയ ഹെയർസ്റ്റൈലുമായി റൊണാൾഡോ ഗ്രൗണ്ടിൽ ഇറങ്ങിയതും മാധ്യമങ്ങൾ പരുക്കിന്‍റെ കാര്യം പാടേ മറന്നു! എല്ലാവരുടെയും ചർച്ച ആ വിചിത്രമായ മുടിവെട്ടിനെക്കുറിച്ചായി. തന്ത്രം ഫലിച്ചു, മാധ്യമങ്ങളുടെ ശ്രദ്ധ മാറിയതോടെ സമ്മർദമില്ലാതെ കളിച്ച റൊണാൾഡോ ടൂർണമെന്‍റിൽ ആകെ 8 ഗോളുകൾ അടിച്ചുകൂട്ടി ഗോൾഡൻ ബൂട്ടിന് ഉടമയായി, ബ്രസീലിന് ലോകകപ്പും നേടിക്കൊടുത്തു.
അമ്മമാരോട് ഒരു 'സോറി'
റൊണാൾഡോയുടെ 'ഐക്കോണിക്' ഹെയർസ്റ്റൈലിനു പ്രചോദനമായ കസ്കാവോ എന്ന കാർട്ടൂൺ കഥാപാത്രം.
കസ്കാവോ (Cascao) എന്ന ബ്രസീലിയൻ കാർട്ടൂൺ കഥാപാത്രത്തിൽ നിന്നാണ് റൊണാൾഡോയ്ക്ക് ഈ ലുക്കിന്‍റെ ഐഡിയ കിട്ടിയത്. സംഭവം ഹിറ്റായതോടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികൾ അന്ന് ഇതേ മോഡലിൽ മുടിവെട്ടി വീട്ടിലെത്തി. അന്നത്തെ ആ 'ദുരന്തം' ഹെയർസ്റ്റൈൽ അനുകരിച്ച കുട്ടികളുടെ അമ്മമാരോട് റൊണാൾഡോ പിന്നീട് പരസ്യമായി ക്ഷമ ചോദിക്കുക പോലുമുണ്ടായി!
കളിക്കളത്തിൽ ഗോളടിക്കാൻ മാത്രമല്ല, ബുദ്ധികൊണ്ട് മാധ്യമങ്ങളെ കളിപ്പിക്കാനും താൻ മിടുക്കനാണെന്ന് തെളിയിച്ച റൊണാൾഡോയുടെ ഈ 'തല' തിരിഞ്ഞ തന്ത്രം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ കോമഡി ഒളിപ്പിച്ച മാസ് മൂവായി ഇന്നും നിലനിൽക്കുന്നു.