മുടിയിലും ടാക്റ്റിക്സ്! ഹെയർ സ്റ്റൈലിന്‍റെ പേരിൽ മാപ്പ് പറഞ്ഞ റൊണാൾഡോ

കളിക്കളത്തിലെ ആ മൊട്ടത്തലയും മുൻകുടുമയും: റൊണാൾഡോയുടെ ഹെയർസ്റ്റൈലിനു പിന്നിൽ ഒരു തന്ത്രമുണ്ടായിരുന്നു
Ronaldo’s 2002 World Cup haircut trick

ബ്രസീൽ സൂപ്പർ താരം റൊണാൾഡോ 2002 ലോകകപ്പിൽ.

Updated on

2002-ലെ ലോകകപ്പിനെക്കുറിച്ചോർക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസിലേക്ക് ബ്രസീലിന്‍റെ കിരീടനേട്ടത്തിനൊപ്പം തന്നെ ഓടിയെത്തും റൊണാൾഡോ നസാരിയോയുടെ (R9) ആ വിചിത്രമായ ഹെയർസ്റ്റൈൽ!

തല മൊട്ടയടിച്ച് മുന്നിൽ മാത്രം ചെറിയ ത്രികോണാകൃതിയിൽ മുടി നിർത്തിയ ആ ലുക്ക് കണ്ട് അന്ന് നെറ്റി ചുളിക്കാത്തവർ ചുരുക്കം. എന്നാൽ ആ 'കോമിക്' ലുക്കിന് പിന്നിൽ ലോകത്തെ മുഴുവൻ പറ്റിച്ച ഒരു അഡാർ തന്ത്രമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

കടുത്ത പേശിവേദനയുയാണ് റൊണാൾഡോ ഈ ടൂർണമെന്‍റ് കളിക്കുന്നത്. നോക്കൗട്ട് റൗണ്ടിലൊക്കെ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നു പോലും ഉറപ്പില്ലാത്ത അവസ്ഥ. അദ്ദേഹത്തിന്‍റെ ഫിറ്റ്നസിനെക്കുറിച്ചു മാത്രമായിരുന്നു സ്പോർട്സ് പേജുകളിലെ ചർച്ച.

ഈ തലവേദനയിൽ നിന്ന് രക്ഷപെടാൻ റൊണാൾഡോ കണ്ടെത്തിയ വഴിയായിരുന്നു പുതിയ ഹെയർസ്റ്റൈൽ.

പുതിയ ഹെയർസ്റ്റൈലുമായി റൊണാൾഡോ ഗ്രൗണ്ടിൽ ഇറങ്ങിയതും മാധ്യമങ്ങൾ പരുക്കിന്‍റെ കാര്യം പാടേ മറന്നു! എല്ലാവരുടെയും ചർച്ച ആ വിചിത്രമായ മുടിവെട്ടിനെക്കുറിച്ചായി. തന്ത്രം ഫലിച്ചു, മാധ്യമങ്ങളുടെ ശ്രദ്ധ മാറിയതോടെ സമ്മർദമില്ലാതെ കളിച്ച റൊണാൾഡോ ടൂർണമെന്‍റിൽ ആകെ 8 ഗോളുകൾ അടിച്ചുകൂട്ടി ഗോൾഡൻ ബൂട്ടിന് ഉടമയായി, ബ്രസീലിന് ലോകകപ്പും നേടിക്കൊടുത്തു.

അമ്മമാരോട് ഒരു 'സോറി'

Ronaldo’s 2002 World Cup haircut trick

റൊണാൾഡോയുടെ 'ഐക്കോണിക്' ഹെയർസ്റ്റൈലിനു പ്രചോദനമായ കസ്കാവോ എന്ന കാർട്ടൂൺ കഥാപാത്രം.

കസ്കാവോ (Cascao) എന്ന ബ്രസീലിയൻ കാർട്ടൂൺ കഥാപാത്രത്തിൽ നിന്നാണ് റൊണാൾഡോയ്ക്ക് ഈ ലുക്കിന്‍റെ ഐഡിയ കിട്ടിയത്. സംഭവം ഹിറ്റായതോടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികൾ അന്ന് ഇതേ മോഡലിൽ മുടിവെട്ടി വീട്ടിലെത്തി. അന്നത്തെ ആ 'ദുരന്തം' ഹെയർസ്റ്റൈൽ അനുകരിച്ച കുട്ടികളുടെ അമ്മമാരോട് റൊണാൾഡോ പിന്നീട് പരസ്യമായി ക്ഷമ ചോദിക്കുക പോലുമുണ്ടായി!

കളിക്കളത്തിൽ ഗോളടിക്കാൻ മാത്രമല്ല, ബുദ്ധികൊണ്ട് മാധ്യമങ്ങളെ കളിപ്പിക്കാനും താൻ മിടുക്കനാണെന്ന് തെളിയിച്ച റൊണാൾഡോയുടെ ഈ 'തല' തിരിഞ്ഞ തന്ത്രം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ കോമഡി ഒളിപ്പിച്ച മാസ് മൂവായി ഇന്നും നിലനിൽക്കുന്നു.

logo
Metro Vaartha
www.metrovaartha.com