ലോകകപ്പ് സെമി ലക്ഷ്യമിട്ട് 8 ടീമുകൾ

അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ഉൾപ്പെടെ എട്ട് ടീമുകൾ ക്വാർട്ടറിൽ; സെമിഫൈനൽ ലക്ഷ്യമിട്ട് ആവേശകരമായ പോരാട്ടങ്ങൾ
World Cup Quarterfinals: Eight teams chase semifinal spots

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ്

Updated on

ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പ് ആവേശകരമായ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുന്നു. ഫിഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള നാല് ടീമുകളും മികച്ച ഫോമിലുള്ള മറ്റ് നാല് ടീമുകളും ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് സെമിഫൈനൽ സ്വപ്നവുമായി മൈതാനത്തിറങ്ങുന്നത്.

നിലവിലുള്ള ചാംപ്യന്മാരായ അർജന്‍റീനയും യൂറോപ്യൻ കരുത്തരായ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും ക്വാർട്ടറിൽ എത്തിയതോടെ മത്സരങ്ങൾ കൂടുതൽ കടുപ്പമാകും.

ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ഇങ്ങനെ

  1. ഫ്രാൻസ് vs മൊറോക്കോ: ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികളെ അടിച്ചൊതുക്കി മുന്നേറിയ ഫ്രാൻസ് തന്നെയാണ് കിരീടസാധ്യതയിൽ മുന്നിൽ. കിലിയൻ എംബാപ്പെയുടെ മികവിൽ മുന്നേറുന്ന ഫ്രാൻസിനെ നേരിടാൻ മൊറോക്കോ സജ്ജമാണ്. ബ്രസീലിനെ സമനിലയിൽ തളച്ചും നെതർലൻഡ്സിനെ പുറത്താക്കിയും എത്തുന്ന മൊറോക്കോ അട്ടിമറികൾക്ക് കെൽപ്പുള്ളവരാണ്. എങ്കിലും ഫ്രാൻസിനാണ് മുൻതൂക്കം.

  2. സ്പെയിൻ vs ബെൽജിയം: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തിയാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. അച്ചടക്കമുള്ള കളിയാണ് സ്പെയിനിന്‍റെ കരുത്ത്. മറുഭാഗത്ത്, വിവാദപരമായ ഫിഫയുടെ തീരുമാനത്തിന് ശേഷവും യുഎസ്എക്കെതിരേ കരുത്തുകാട്ടിയ ബെൽജിയം ഒട്ടും പിന്നിലല്ല. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ഈ മത്സരത്തിൽ സ്പെയിനാണ് നേരിയ മുൻതൂക്കം.

  3. നോർവേ vs ഇംഗ്ലണ്ട്: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി വീരന്മാരാണ് നോർവേ. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ, സൂപ്പർ താരം എർലിങ് ഹാലൻഡിന്‍റെ മികവിൽ അട്ടിമറിച്ചാണ് നോർവേ ക്വാർട്ടറിൽ കടന്നത്. ആരാധകരുടെ വലിയ പിന്തുണയുമായി എത്തുന്ന നോർവേയെ തടയാൻ ഇംഗ്ലണ്ടിന് വിയർപ്പൊഴുക്കേണ്ടി വരും. വെറ്ററൻ താരം ജോർദാൻ ഹെൻഡേഴ്സന്‍റെ പരുക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. എങ്കിലും മത്സരത്തിൽ ഇംഗ്ലണ്ടിനാണ് മുൻതൂക്കം.

  4. അർജന്‍റീന vs സ്വിറ്റ്സർലൻഡ്: ലയണൽ മെസിയുടെ മാന്ത്രിക പ്രകടനമാണ് അർജന്‍റീനയുടെ കരുത്ത്. ഈ ലോകകപ്പിൽ എട്ട് ഗോളുകൾ അടിച്ചുകൂട്ടിയ മെസി, തന്‍റെ കരിയറിലെ റെക്കോർഡ് നേട്ടങ്ങളിലൂടെ മുന്നേറുകയാണ്. ഈജിപ്റ്റിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന് ജയിച്ച അർജന്‍റീനയുടെ ആത്മവിശ്വാസം വാനോളമാണ്. പ്രതിരോധത്തിനു മുൻതൂക്കം നൽകി കളിക്കുന്ന സ്വിറ്റ്സർലൻഡ് 1954-നു ശേഷം ആദ്യമായാണ് ക്വാർട്ടറിലെത്തുന്നത്. ഇപ്പോഴത്തെ ഫോമിൽ അർജന്‍റീന തന്നെയാണ് ഫേവറിറ്റുകൾ.

logo
Metro Vaartha
www.metrovaartha.com