

ക്യാനഡയിൽ പടർന്നുപിടിച്ച കാട്ടീതിയിൽനിന്ന് ഉയർന്ന പുക യുഎസിലും വ്യാപിച്ചപ്പോൾ.
ന്യൂയോർക്ക്: ക്യാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമെരിക്കയുടെ വലിയൊരു ഭാഗത്ത് വായു മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ഫൈനൽ മത്സരം തടസപ്പെടുമോ എന്ന് ആശങ്ക. ഞായറാഴ്ച ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന വടക്കൻ ന്യൂജേഴ്‌സിയിലും പുക വ്യാപിച്ചിട്ടുണ്ട്.
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ അപകടകരമായ സാഹചര്യത്തിൽ സ്പെയിൻ ടീം പുറത്ത് പരിശീലനം നടത്തിയത് വിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ഈ പുകയെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്ന് സ്പെയിൻ താരം മിക്കൽ മെറീനോ പറയുന്നു. ഫൈനൽ പോലെ പ്രധാനപ്പെട്ട ഒരു മത്സരത്തിനൊരുങ്ങുമ്പോൾ ബാഹ്യഘടകങ്ങളെ പരമാവധി അകറ്റി നിർത്തേണ്ടതുണ്ടെന്നും മെറീനോ.
വെള്ളിയാഴ്ച വായു നിലവാരം മെച്ചപ്പെട്ടെങ്കിലും, ശനിയാഴ്ച പ്രതീക്ഷിക്കുന്ന മഴയ്ക്കു ശേഷം എന്തു സംഭവിക്കും എന്നതാണ് പ്രധാന ചോദ്യം. മഴയ്ക്കു ശേഷം മറ്റൊരു പുകപടലം വരാൻ സാധ്യതയുണ്ടെന്ന് കോപ്പർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിങ് സർവീസിലെ മുതിർന്ന ശാസ്ത്രജ്ഞൻ മാർക്ക് പാറിംഗ്ടൺ പറഞ്ഞു. കാട്ടുതീയുടെ തീവ്രത ശനിയാഴ്ച വർധിച്ചാൽ, മഴയ്ക്കു ശേഷം കൂടുതൽ പുക അന്തരീക്ഷത്തിൽ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടുതീയിൽ നിന്നുള്ള പുക മനുഷ്യശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. വായു നിലവാരം മിതമാണെങ്കിൽ പോലും കഠിനമായ വ്യായാമം ചെയ്യുന്ന കളിക്കാരുടെ പ്രകടനത്തെ ഇത് ബാധിക്കാമെന്ന് സാൻ ഡിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ മെഡിസിൻ പ്രൊഫസർ ശാന്തൽ ഡാർക്വെൻ പറയുന്നു.
അതേസമയം, യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇക്കാര്യം ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. കാട്ടുതീ പുകയുടെ പേരിൽ ക്യാനഡയ്ക്കു മേൽ പുതിയ തീരുവകൾ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.
മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏകദേശം 80,000 ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്വസന സംബന്ധമായ അസുഖങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉള്ളവർക്ക് ഈ സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പാറിംഗ്ടൺ മുന്നറിയിപ്പ് നൽകുന്നു.
വ്യാഴാഴ്ച രാത്രി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന റിഹേഴ്സലിനിടെ ന്യൂയോർക്ക് ഫിൽഹാർമോണിക് അംഗങ്ങൾ മാസ്കുകൾ ധരിച്ചിരുന്നു. കായിക രംഗത്തുടനീളം ഈ പുകമൂലം പരാതികൾ ഉയർന്നിട്ടുണ്ട്.