കോൽക്കത്ത: ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം കുറിച്ച ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസാണെടുത്തത്. പതിമൂന്ന് പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യം നേടുകയായിരുന്നു.
പരുക്കേറ്റ ജേസൺ റോയിക്കു പകരം ടീമിൽ തിരിച്ചെത്തിയ അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 39 പന്തിൽ 81 റൺസെടുത്തെങ്കിലും കോൽക്കത്തയ്ക്ക് അതു പ്രയോജനപ്പെടുത്താനായില്ല. അഞ്ച് ഫോറും ഏഴു സിക്സും ഉൾപ്പെട്ടതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. പക്ഷേ, മധ്യ ഓവറുകളിൽ ഐറിഷ് പേസർ ജോഷ് ലിറ്റിലും (2/25), അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദും (1/21) ചേർന്ന് റണ്ണൊഴുക്ക് തടഞ്ഞു. മുഹമ്മദ് ഷമി 33 റൺസിനു മൂന്നു വിക്കറ്റും വീഴ്ത്തി. ഗുർബാനിനെക്കൂടാതെ ആന്ദ്ര റസലിനു മാത്രമാണ് (19 പന്തിൽ 34) കോൽക്കത്ത നിരയിൽ തിളങ്ങാനായത്.
മറുപടി ബാറ്റിങ്ങിൽ ഇംപാക്റ്റ് പ്ലെയറായി കളിച്ച ശുഭ്മാൻ ഗിൽ (35 പന്തിൽ 49) മികച്ച തുടക്കമാണ് ഗുജറാത്തിനു നൽകിയത്. വൃദ്ധിമാൻ സാഹയും (10) ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (26) പെട്ടെന്നു മടങ്ങി. എന്നാൽ, വിജയ് ശങ്കറും ഡേവിഡ് മില്ലറും ഒരുമിച്ച അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ അനായാസ ജയത്തിലേക്കു നയിക്കുകയായിരുന്നു.
24 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറും സഹിതം 51 റൺസാണ് ശങ്കർ നേടിയത്. മില്ലർ 18 പന്തിൽ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 32 റൺസും നേടി.