പുരുഷന്മാരെ കടത്തി വെട്ടി വനിതാ ലോകകപ്പ് സമ്മാനത്തുക; വിജയികൾക്ക് 39.55 കോടി രൂപ
ന്യൂഡൽഹി: ഏകദിന വനിതാ ലോകകപ്പ് വിജയികൾക്ക് റെക്കോഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 39.55 കോടി രൂപയാണ് ( 4.48 മില്യൺ യുഎസ് ഡോളർ) വിജയികൾക്ക് ലഭിക്കുക. ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ പുരസ്കാര തുക നൽകുന്നത്. 11.65 കോടി രൂപയായിരുന്നു കഴിഞ്ഞ തവണത്തെ വിജയികൾക്ക് ലഭിച്ചത്. ടൂർണമെന്‍റിന്‍റെ ആകെ സമ്മാനത്തുക 122.5 കോടി രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ടൂർണമെന്‍റിനെ അപേക്ഷിച്ച് 297 ശതമാനം വർധനവാണ് നടപ്പാക്കിയിരിക്കുന്നത്. 2023ൽ നടന്ന പുരുഷ ലോകകപ്പ് ടൂർണമെന്‍റിനേക്കാൾ ഉയർന്ന തുകയാണിതെന്നതും ശ്രദ്ധേയമാണ്. വനിതാ ലോകകപ്പിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സമ്മാനത്തുക ഉയർത്തിയിരിക്കുന്നതെന്ന് ഐസിസി വ്യക്തമാക്കി. 2023ലെ പുരുഷ ക്രിക്കറ്റ് ഏകദിനത്തിൽ 88.26 കോടി രൂപയായിരുന്നു ആകെ സമ്മാനത്തുക. ഇത്തവണത്തെ വനിതാ ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി സെപ്റ്റംബർ 30ന് ആരംഭിക്കും.
രണ്ടാം സ്ഥാനം നേടുന്ന ടീമിന് 19.77 കോടി രൂപയും സെമിയിൽ പ്രവേശിക്കുന്ന ടീമുകൾക്ക് 9.89 കോടി രൂപയുമാണ് സമ്മാനത്തുക. ഗ്രൂപ്പ് തലത്തിൽ ഓരോ മത്സരത്തിലും വിജയിക്കുന്ന ടീമുകൾക്ക് 30.29 ലക്ഷം രൂപയും നൽകും. നവംബർ 2നാണ് വനിതാ ലോകകപ്പ് ഫൈനൽ. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് മത്സരിക്കുക.