ഇന്ത്യ- അഫ്ഗാൻ മൂന്നാം ടി-20 ഇന്ന്

ഇന്ത്യ- അഫ്ഗാൻ മൂന്നാം ടി-20 ഇന്ന്

കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ജിതേഷ് ശർമയക്ക് പകരം മലയാളി താരം സഞ്ജു സാംസൺ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരു: അഫ്ഗാനിസ്ഥാനെ വൈറ്റ്‌വാഷ് അടിക്കാൻ ടീം ഇന്ത്യൻ ഇന്ന് ഇറങ്ങുന്നു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരം ബെംഗളൂരുവിൽ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ താരങ്ങൾ മൈതാനത്ത് എത്തുന്നത്.

ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരമാണിത്. അതുകൊണ്ട് തന്നെ ഇന്ന് ബഞ്ചിൽ ഇരിക്കുന്ന താരങ്ങൾക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ജിതേഷ് ശർമയക്ക് പകരം മലയാളി താരം സഞ്ജു സാംസൺ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. മൊഹാലി വേദിയായ ആദ്യ ട്വന്‍റി 20യിലും ഇന്ത്യന്‍ ജയം ആറ് വിക്കറ്റിനായിരുന്നു. ആദ്യ ട്വന്‍റി 20യില്‍ അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയും രണ്ടാമത്തേതില്‍ രണ്ട് വിക്കറ്റ് പ്രകടനവുമായി അക്സര്‍ പട്ടേലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 16 പന്തിൽ 29 റൺസ് നേടിയ കോഹ്‌ലിയുടെ ഇൻഡോറിലെ അൾട്രാ അഗ്രസീവ് ഇന്നിങ്സ് ഒരു പുതിയ സമീപനം പ്രകടമാക്കി. പ്രത്യേകിച്ച് അഫ്ഗാൻ സ്പിന്നർ മുജീബ്-ഉർ-റഹ്മാനെതിരേ നടത്തിയ കടന്നാക്രമണം.

മൂന്ന് വർഷത്തിന് ശേഷം തിരിച്ചുവരവ് നടത്തുന്ന ശിവം ദുബെ രണ്ട് തകർപ്പൻ അർധസെഞ്ചുറികളുമായി സെലക്റ്റർമാർക്ക് പ്രതീക്ഷയായി. ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയ യശസ്വി ജയ്‌സ്വാളും അവസാന മത്സരത്തിൽ വേഗമേറിയ അർദ്ധ സെഞ്ച്വറി പ്രകടനം ഇന്ത്യയുടെ പോസിറ്റീവ് ബാറ്റിങ് പ്രകടനങ്ങൾക്ക് ആക്കം കൂട്ടി.

ഈ വിജയങ്ങൾക്കിടയിലും, ആദ്യ മത്സരത്തിൽ റണ്ണൗട്ടാകുകയും രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരാജയമാണ് പരമ്പരയിൽ കണ്ടത്. ശർമ്മയുടെ ഫോം ഉടനടി ആശങ്കയ്ക്ക് കാരണമായേക്കില്ലെങ്കിലും, ഇന്ന് മികച്ച സ്കോർ കണ്ടത്തേണ്ടത് അദ്ദേഹത്തിന്‍റെ ആവശ്യമാണ്.

ബൗളിങ് വിഭാഗത്തിൽ ചില തന്ത്രപരമായ മാറ്റങ്ങൾക്ക് ഇടമുണ്ടായേക്കാം. കുൽദീപ് യാദവ്, ആവേശ് ഖാൻ എന്നിവരെ അന്തിമ ഇലവനിലേക്ക് പരിഗണിച്ചേക്കും. രവി ബിഷ്‌ണോയ്ക്കോ വാഷിങ്ടൺ സുന്ദറിനോ പകരം പകരം കുൽദീപും മുകേഷ് കുമാറിന് പകരം ആവേശ് ഖാനും സാധ്യതയുണ്ട്.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര നഷ്ടമായെങ്കിലും ചില ഭാവിവാഗ്ദാനങ്ങൾ ദൃശ്യമായിരുന്നു. എന്നാൽ ഒറ്റപ്പെട്ട ഈ തീപ്പൊരികളെ മാച്ച് വിന്നിങ് പ്രകടനങ്ങളാക്കി മാറ്റാൻ അവർക്ക് സാധിക്കേണ്ടിയിരുന്നു. റഹ്മാനുള്ള ഗുർബാസിനെപ്പോലുള്ള ഓപ്പണർമാർ മികച്ച തുടക്കങ്ങൾ ഉണ്ടാക്കിയെങ്കിലും വലിയ ഇന്നിങ്സുകൾ അകന്ന് നിന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ സുഗമമായ പിച്ചും ചെറിയ ബൗണ്ടറികളും ഗുർബാസിന് ഫോം വീണ്ടെടുക്കാനും അഫ്ഗാനിസ്ഥാന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വിജയം നേടാനും അനുയോജ്യമായ സാഹചര്യമാണ്. ഇന്ത്യയ്‌ക്കെതിരായ വിജയം ഒരു മനോവീര്യം മാത്രമല്ല, ശ്രീലങ്കയ്ക്കും അയർലൻഡിനുമെതിരായ അഫ്ഗാനിസ്ഥാന്‍റെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് മികച്ച ആത്മവിശ്വാസവും നൽകും.

പരമ്പര നിർണയിക്കപ്പെട്ടതിനാൽ, ഇരു ടീമുകളും ടീമിൽ കൃത്യമായ ക്രമീകരണങ്ങൾ വരുത്താനും അവരുടെ തന്ത്രങ്ങൾ മെച്ചമാക്കാനും മികച്ച ഫോമിലും ആത്മവിശ്വാസത്തോടെയും ലോകകപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും. ഇത് കൂടുതൽ ആക്രമണോത്സുകവും ആവേശകരവുമായ ഒരു മത്സരം പ്രതീക്ഷിക്കാം