

വാഷിങ്ടൺ സുന്ദറിന്‍റെ വിക്കറ്റ് ആഘോഷം.
ന്യൂ ചണ്ഡിഗഡ്: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ. 113/5 എന്ന നിലയിൽ മൂന്നാം ദിവസം രാവിലെ ഒന്നാമിന്നിങ്സ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാൻ 152 റൺസിന് ഓൾഔട്ടായി. ഫോളോ ഓൺ ചെയ്ത സന്ദർശകർക്ക് രണ്ടാം ഇന്നിങ്സിൽ 106 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റും നഷ്ടമായി.
അരങ്ങേറ്റത്തിൽ ആറ് വിക്കറ്റ് നേടിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറാണ് ആദ്യ ഇന്നിങ്സിൽ അഫ്ഗാന്‍റെ അന്തകനായത്. 22 ഓവർ മാത്രം പന്തെറിഞ്ഞ സുതാർ 33 റൺസ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റ് സ്വന്തമാക്കിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോൾ വാഷിങ്ടൺ സുന്ദറിന് ഒരു വിക്കറ്റ്. 60 റൺസെടുത്ത റഹ്മത് ഷായാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ.
രണ്ടാം ഇന്നിങ്സിൽ അഫ്ഗാൻ ഓപ്പണർമാർ 13 ഓവർ പിടിച്ചുനിന്നു. എന്നാൽ, 40 പന്തിൽ 8 റൺസെടുത്ത അബ്ദുൾ മാലിക്കിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ തകർച്ച തുടങ്ങി. റഹ്മാനുള്ള ഗുർബാസും (24) റഹ്മത് ഷായും (13) ആക്രമണോത്സുകമായി കളിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല.
സെറ്റ് ആയെന്നു തോന്നിച്ച ശേഷം ഓപ്പണർ സെദിക്കുള്ള അതൽ 80 പന്തിൽ 42 റൺസെടുത്ത് മടങ്ങി. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി 5 റൺസിനും പുറത്തായി. വാഷിങ്ടൺ സുന്ദർ ഇതിനകം നാല് വിക്കറ്റ് നേടിയപ്പോൾ, മുഹമ്മദ് സിറാജും മാനവ് സുതാറും കുൽദീപ് യാദവും ഓരോ വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ഒന്നാമിന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 564 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ സെഞ്ചുറിയും സായ് സുദർശൻ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ എന്നിവർ അർധ സെഞ്ചുറികളും നേടി.