India-W vs UAE-W in Women's Asia Cup cricket
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്‍റെയും അർധ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്.

ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് രണ്ടാം ജയം

യുഎഇയെ തോൽപ്പിച്ചത് 78 റൺസിന്. റിച്ച ഘോഷ് പ്ലെയർ ഓഫ് ദ മാച്ച്
Published on

ധാംബുള്ള: വനിതകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ വനിതകൾ രണ്ടാം മത്സരത്തിൽ യുഎഇയെ 78 റൺസിനും കീഴടക്കി.

ടോസ് നഷ്ടപ്പെട്ടെങ്കിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. യുഎഇയുടെ മറുപടി 123/7 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 52/3 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്‍റെയും അർധ സെഞ്ചുറികളാണ് കൂറ്റൻ സ്കോറിലേക്കു നയിച്ചത്. ഹർമൻപ്രീത് 47 പന്തിൽ 66 റൺസെടുത്തപ്പോൾ റിച്ച വെറും 24 പന്തിൽ 64 റൺസെടുത്തു. 18 പന്തിൽ 37 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയും മോശമാക്കിയില്ല.

മറുപടി ബാറ്റിങ്ങിൽ യുഎഇക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണർത്താനായില്ല. 40 റൺസെടുത്ത് പുറത്താകാതെ നിന്ന കവിത എഗോദഗെയാണ് ടോപ് സ്കോറർ. ഓപ്പണറും ക്യാപ്റ്റനുമായ ഇഷ ഓജ 38 റൺസും നേടി.

ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ 23 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രേണുക സിങ്, തനുജ കൺവർ, പൂജ വസ്ത്രകാർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

logo
Metro Vaartha
www.metrovaartha.com