

ഹർഷിത് റാണ, പാറ്റ് കമ്മിൻസ്
ന‍്യൂഡൽഹി: വരുന്ന മാർച്ച് 28ന് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികൾക്ക് തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ആവട്ടെ പേസർമാരായ ഹർഷിത് റാണയും മതീഷ പാതിരാനയും പരുക്കിൽ നിന്നും മോചിതരായിട്ടില്ല.
മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾ മൂലം ടീമിൽ നിന്നും ഒഴിവാക്കി. പകരം സിംബാബ്‌വെൻ താരം ബ്ലസിങ് മുസരബാനിയെയാണ് ടീമിലെടുത്തിരിക്കുന്നത്.
വൈഭവ് അറോറ, ആകാശ് ദീപ് അടക്കമുള്ള പേസർമാർ കോൽക്കത്തയ്ക്കുള്ളതിനാൽ താരങ്ങളുടെ പരുക്ക് ടീമിനെ അത്രമേൽ ബാധിക്കില്ല. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദ് ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ പരുക്ക് ഇതുവരെ ഭേദമായിട്ടില്ല. താരം എപ്പോൾ കായികക്ഷമത വീണ്ടെടുക്കുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. അതിനാൽ ഇഷാൻ കിഷന് ക‍്യാപ്റ്റൻ സ്ഥാനം കൈമാറിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിൽ കന്നി കിരീടം നേടിയ ആർസിബിയിൽ പേസർ ജോഷ് ഹേസൽവുഡിന് പരുക്ക് മൂലം ഐപിഎല്ലിലെ ആദ‍്യ ഘട്ട മത്സരങ്ങൾ നഷ്ടമാകും. പകരമായി ന‍്യൂസിലൻഡ് താരം ജേക്കബ് ഡഫിയായിരിക്കും കളിക്കുക. ഭുവനേശ്വർ കുമാറിനും യശ് ദയാലിനുമൊപ്പം ഡഫി എത്തുന്നതോടെ ആർസിബി ബൗളിങ് നിര ശക്തമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.