

മിന്നാതെ സഞ്ജു, തുടക്കത്തിലേ ക്ലീൻ ബൗൾഡ്
ഗോഹട്ടി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ അടിപതറി വീണ് ചെന്നൈ സൂപ്പർ കിങ്സ്. ഈ സീസണിലെ ആദ്യ മാച്ചിൽ 10 വിക്കറ്റിനാണ് ചെന്നൈ തോറ്റത്. ചെന്നൈ തട്ടിമുട്ടി എത്തിച്ച 128 റൺസെന്ന ലക്ഷ്യം 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. വൈഭവ് സൂര്യവംശി 52 റൺസ് നേടി (17 പന്ത്) രാജസ്ഥാന്‍റെ വിജയത്തിന് അടിത്തറയിട്ടു. യശസ്വി ജയ്സ്വാൾ 36 പന്തിൽ 38 റൺസ് നേടി (നോട്ട് ഔട്ട്)
ചെന്നൈ സൂപ്പർ കിങ്സിന്‍റെ കുപ്പായത്തിൽ അരങ്ങേറിയ മലയാളി ബാറ്റർ സഞ്ജു സാംസന് നിരാശ. ടി20 ലോകകപ്പിലെ അതിഗംഭീര പ്രകടനത്തിന്‍റെ പകിട്ടുമായെത്തിയ സഞ്ജു വെറും ആറു റൺസിന് പുറത്തായി. രാജസ്ഥാൻ റോയൽസിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സ് തകർന്നു. സൂപ്പർ കിങ്സിന്‍റെ മുൻനിര ബാറ്റർമാരല്ലാം പരാജയപ്പെട്ടപ്പോൾ ചെറുത്തുനിന്ന ജാമി ഓവർട്ടൺ ആണ് ടീം സ്കോർ നൂറു കടത്തിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത റോയൽസ് ക്യാപ്റ്റൻ റ്യാൻ പരാഗിന്‍റെ തീരുമാനം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു അവരുടെ ബൗളർമാരുടെ പ്രകടനം. ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്ക്‌വാദും സഞ്ജുവും ക്രീസിൽ അധികം വാണില്ല. ഒന്നാം ഓവറിൽ ജോഫ്ര ആർച്ചറിന്‍റെ പന്തിൽ എഡ്ജിലൂടെ ബൗണ്ടറി കണ്ടെത്തിയ സഞ്ജുവാണ് ആദ്യം മടങ്ങിയത്. നാന്ദ്ര ബർഗറുടെ സീം ചെയ്ത അതിവേഗ ബോൾ സഞ്ജുവിന്‍റെ ഓഫ് സ്റ്റംപ് പിഴുമ്പോൾ ഗ്യാലറി നിശബ്ദം. പിന്നാലെ ഋതുരാജിനെ (6) ആർച്ചറും ബൗൾഡാക്കി. യുവ ബാറ്റർ ആയുഷ് മാത്രെയ്ക്കും മുന്നോട്ടുപോകാനിയില്ല. മാത്രയെ (0) ബർഗർ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്‍റെ ഗ്ലൗസിലെത്തിച്ചു.
സർഫറാസ് ഖാനെ ഇംപാക്റ്റ് പ്ലേയറായി ക്രീസിലെത്തിച്ചാണ് സൂപ്പർ കിങ്സ് രക്ഷാ മാർഗം തേടിയത്. ബർഗറെ സിക്സിനു ഫോറിനും പറത്തിയ സർഫറാസ് (17) നന്നായി തുടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങാനായിരുന്നു വിധി. പിടിച്ചുനിൽക്കാൻ ശ്രമിച്ച കാർത്തിക് ശർമയെ (18) ബ്രിജേഷ് ശർമ എൽബിഡബ്ല്യൂവാക്കി. ശിവം ദുബയെ (6) നേരിട്ട നാലാം പന്തിൽ പുറത്താക്കിയ ജഡേജ സൂപ്പർ കിങ്സിനെ ഒന്നുകൂടി പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടു. നൂർ അഹമ്മദ് (1) ആർച്ചറിന്‍റെ രണ്ടാം ഇരയായപ്പോൾ ചെന്നൈ 82/8 എന്ന പരിതാപകരമായ അവസ്ഥയിൽ. പിന്നെ മാറ്റ് ഹെൻറിയെ (5) രവി ബിഷ്ണോയ് റിട്ടേൺ ക്യാച്ചിൽ തീർത്തു.