

"എനിക്ക് വേണ്ടിയാണ് ദീപ്തി സ്വന്തം വിക്കറ്റ് കളഞ്ഞത്"; പാർട്ണർഷിപ്പിനെ പുകഴ്ത്തി ജമീമ
വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിലെ കൂറ്റൻ സ്കോർ പിന്തുടർന്ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയതിന്‍റെ ത്രില്ലിലാണ് ഇന്ത്യക്കാർ. സെമിഫൈനലിലെ ഗംഭീര വിജയത്തോടെ ക്രിക്കറ്റ് പ്രേമികളുടെയെല്ലാം ഹൃദയം കീഴടക്കിയിരിക്കുകയാണ് ജമീമ റോഡ്രിഗസ്. മാച്ചിനിടെ പലപ്പോഴും തനിക്ക് ഇത് സാധ്യമല്ലെന്ന് തോന്നിയെന്നും അപ്പോഴെല്ലാം തനിക്ക് പിന്തുണ നൽകിയതും ഊർജമേകിയതും തനിക്കൊപ്പം ക്രീസിലുണ്ടായിരുന്നവരാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജെമീമ.
സ്കോർ 85ലെത്തി നിൽക്കുന്ന സമയം, ഞാൻ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാൻ ശരിക്കും ക്ഷീണിതയായിരുന്നു. ഒപ്പമുണ്ടായിരുന്ന ദീപ്തിയോട് ഞാൻ സംസാരിച്ചു. എനിക്കിത് സാധ്യമാകുമെന്ന് തോന്നുന്നില്ല, എന്നോട് സംസാരിക്കൂ ദീപു എന്നു ഞാൻ പറഞ്ഞു. ദീപ്തിയും ക്ഷീണിതയായിരുന്നു. എന്നിട്ടും ഓരോ ബോളിലും അവളെന്നെ പ്രോത്സാഹിപ്പിച്ചു.
എന്തിനേറെ എനിക്കൊരു റൺ ലഭിക്കുന്നതിനായി ദീപ്തി സ്വന്തം വിക്കറ്റ് പോലും നഷ്ടപ്പെടുത്തി. ക്രീസിൽ നിന്ന് തിരിച്ചു പോകുമ്പോഴും സങ്കടപ്പെടരുത്, നിനക്കിത് തീർക്കാൻ സാധിക്കുമെന്നാണ് ദീപ്തി പറഞ്ഞതെന്നും ജെമീമ പറയുന്നു.
പാർട്ണർഷിപ്പില്ലാതെ ഈ വിജയം സാധ്യമല്ലായിരുന്നുവെന്ന് ജമീമ പറയുന്നു. ഹർമൻപ്രീതുമായുണ്ടായത് ഒരു ഗംഭീര പാർട്ണർഷിപ്പായിരുന്നു. പക്ഷേ മുൻകാലങ്ങളിൽ എപ്പോഴൊക്കെ ഞങ്ങളുടെ പാർട്ണർഷിപ്പ് ഉണ്ടായിട്ടുണ്ടോ,അപ്പോഴൊക്കെ ഞങ്ങളിലൊരാൾക്ക് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു പതിവ്. അതിനൊപ്പം മാച്ച് പരാജയപ്പെടുകയും ചെയ്യും. പക്ഷേ ഇത്തവണ ഇന്ത്യൻ ടീം അതിൽ മാറ്റം വരുത്തിയെന്നും ജമീമ.