നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ നേപ്പാളിനെ ഡിഎൽഎസ് നിയമപ്രകാരം 15 റൺസിന് കീഴടക്കി കേരളത്തിന് വിജയത്തുടക്കം
Kerala vs Nepal cricket

നേപ്പാളിനെതിരേ സെഞ്ചുറി നേടിയ കേരളത്തിന്‍റെ മധ്യനിര ബാറ്റർ അഹമ്മദ് ഇമ്രാൻ.

File

Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ നേപ്പാളിനെ 15 റൺസിനാണ് കേരളം കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ 22.3 ഓവറിൽ മൂന്ന് വിക്കറ്റിന് 134 റൺസെടുത്തു നിൽക്കെ മഴ മൂലം കളി തടസപ്പെട്ടു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിനു വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാൻ പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിന്‍റെ വിക്കറ്റ് നഷ്ടമായി. എന്നാൽ, രോഹൻ കുന്നുമ്മലും അഭിഷേക് പി. നായരും ചേർന്ന് രണ്ടാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. രോഹൻ 44 റൺസും അഭിഷേക് 56 റൺസും നേടി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാന്‍റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Kerala vs Nepal cricket

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന കേരള ടീം.

ഷോൺ റോജർക്കും മുഹമ്മദ് അസറുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ അഹമ്മദ് ഇമ്രാൻ 49-ാം ഓവറിലാണ് പുറത്തായത്.

108 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 122 റൺസാണ് നേടിയത്. അസറുദ്ദീൻ 55 റൺസും ഷോൺ റോജർ 19 റൺസും നേടി പുറത്തായി. നേപ്പാളിനു വേണ്ടി ആകാശ് ചന്ദ് മൂന്ന് വിക്കറ്റും ബിപിൻ ഖത്രി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ മായൻ യാദവിന്‍റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ അർജുൻ കുമലും ദേവ് ഖനലും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തു. 41 പന്തിൽ 57 റൺസെടുത്ത ദേവ് ഖനൽ റണ്ണൗട്ടായി. 50 റൺസെടുത്ത അർജുൻ കുമലിനെ ആസിഫ് സലാം വിക്കറ്റിനു മുന്നിൽ കുടുക്കിയതിനു തൊട്ടുപിറകെ മഴയെത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com