

ജോബിൻ ജോബി
തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ചുറി. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരേപുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്. ജോബിന്‍റെ മാസ്മരിക പ്രകടനത്തിന്‍റെ മികവിൽ കൊച്ചി പടുത്തുയർത്തിയത് 242 റൺസെന്ന കൂറ്റൻ സ്കോറാണ്.
പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പിക്കെതിരേ കൊച്ചിയുടെ ഒമ്പതാം മത്സരത്തിലായിരുന്നു ഓപ്പണറായെത്തിയ ജോബിന്‍റെ സംഹാര താണ്ഡവം. തുടക്കത്തിൽ നിലയുറപ്പിച്ച് കളിച്ച് 32 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട താരം പിന്നീട് ഗിയർ മാറ്റി. തുടർന്നുള്ള 50 റൺസെടുക്കാൻ ഈ പത്തൊൻപതുകാരന് വേണ്ടി വന്നത് വെറും 16 പന്തുകൾ മാത്രമാണ്. അവസാന ഓവറിലെ രണ്ടാം പന്തിൽ അതിമനോഹരമായി ജോബിൻ തന്‍റെ സെഞ്ച്വറി പൂർത്തിയാക്കി.
ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജോബിൻ 10 തവണയാണ് പന്ത് അതിർത്തി കടത്തി ഗ്യാലറിയിലെത്തിച്ചത്. 5 ബൗണ്ടറികളും ആ ഇന്നിങ്സിന് മാറ്റുകൂട്ടി. കെസിഎല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഈ ഇടുക്കിക്കാരന്‍റെ പേരിലായി. അഴകും ആക്രമണോത്സുകതയും ഒത്തുചേർന്നതായിരുന്നു ആ ബാറ്റിങ്.
ഗ്രൗണ്ടിന്‍റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാനുള്ള ജോബിന്റെ മികവിന് മുന്നിൽ ആലപ്പി ബൗളർമാർ നിഷ്പ്രഭരായി. തൊടുപുഴയുടെയും ഇടുക്കിയുടെയും ക്രിക്കറ്റ് മോഹങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ജോബിന്‍റെ ഈ നേട്ടം. കാഞ്ഞിരമറ്റം പെണ്ടനാത്ത് വീട്ടിൽ ജോബിയുടെയും മഞ്ജുവിന്‍റെയും മകനാണ് ജോബിൻ. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. റോബിൻ ആണ് സഹോദരൻ.