

സഞ്ജു സാംസൺ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ കൗമാര താരം വൈഭവ് സൂര‍്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത‍്യൻ ടീമിലെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ താരം മുഹമ്മദ് കൈഫ്.
ടീമിൽ അവസരം ലഭിക്കുന്നതിനു വേണ്ടി സഞ്ജു എന്താണ് ചെയ്തതെന്നും സാധാരണ ടീമിൽ നിന്നും ഒഴിവാക്കപ്പെടുമ്പോൾ താരങ്ങൾ മറ്റു ടൂർണമെന്‍റുകൾ കളിച്ച് ഫോം വീണ്ടെടുക്കാറുണ്ടെന്നും എന്നാൽ സഞ്ജുവിന്‍റെ കാര‍്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും കൈഫ് പറഞ്ഞു.
സഞ്ജുവിന് എന്തുകൊണ്ട് അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്. സിംബാബ്‌വെയിൽ വൈഭവ് റൺസ് നേടിയ ശേഷവും എന്തുകൊണ്ടാണ് വൈഭവ്- അഭിഷേക് കോംബിനേഷൻ നിലനിർത്താതിരുന്നത്? അത് മറ്റൊരു ചോദ‍്യമാണ്. എന്‍റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഓപ്പണിങ് കോംബിനേഷൻ ഏതാണെന്ന കാര‍്യത്തിൽ അവർക്ക് ഉറപ്പില്ല.
ഇന്ത‍്യൻ ടീം ഇപ്പോഴും അതിനെ പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എന്ത് തെറ്റ് ചെയ്തുവെന്ന് വൈഭവ് ചിന്തിക്കുന്നുണ്ടാകും. ഇത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം, അത് ടീമിന് അത്ര നല്ലതല്ല. കൈഫ് പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനെതിരേ ബാറ്റേന്തിയ സഞ്ജു 8 പന്തിൽ നിന്നും 10 റൺസ് മാത്രമാണ് നേടിയത്. 2026 ടി20 ലോകകപ്പ് ഫൈനലിനു ശേഷം തുടർച്ചയായി മോശം പ്രകടനമാണ് സഞ്ജു കാഴ്ചവച്ചിട്ടുള്ളത്. ലോകകപ്പ് ഫൈനലിനു ശേഷം 8.60 ശരാശരിയിൽ ആകെ അടിച്ചെടുത്തിട്ടുള്ളത് വെറും 43 റൺസ് മാത്രമാണ്. വ‍്യക്തിപരമായ കാരണങ്ങളാൽ ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗിൽ നിന്നും സഞ്ജു സാംസൺ പിന്മാറിയിരുന്നു. അവസരത്തിനായി വൈഭവ് കാത്തുനിൽക്കെ തന്‍റെ ഓപ്പണിങ് സ്ഥാനം നിലനിർത്താൻ സഞ്ജു വരും മത്സരങ്ങളിൽ തകർപ്പൻ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.