

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടർന്ന് സൂപ്പർ താരം നീരജ് ചോപ്ര. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 88.88 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയിരിക്കുന്നത്. ഇതേയിനത്തിൽ വെള്ളിയും ഇന്ത്യക്കു തന്നെ- 87.54 മീറ്റർ ദൂരം കണ്ടെത്തിയ കിഷോർ ജെനയ്ക്ക്.
കിഷോറിൽ നിന്നു കടുത്ത മത്സരം തന്നെ നേരിട്ട നീരജ് തന്‍റെ നാലാം ശ്രമത്തിലാണ് സ്വർണത്തിലേക്കു നയിച്ച ദൂരം കണ്ടെത്തിയത്. മൂന്നാം ശ്രമം പിന്നിടുമ്പോൾ കിഷോറിനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു നീരജ്.
മത്സരം അവസാനിക്കുമ്പോൾ നീരജിനു പിന്നിൽ രണ്ടാമതെത്താനേ സാധിച്ചുള്ളെങ്കിലും, അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത അതിനകം സ്വന്തമായിരുന്നു.