

നിഖിൽ ചൗധരി
പെർത്ത്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ ഇടം പിടിച്ച് ഇന്ത‍്യൻ വംശജൻ നിഖിൽ ചൗധരി. വ‍്യക്തിപരമായ കാരണങ്ങളാൽ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡിന് വിശ്രമം അനുവദിച്ചതിനാലാണ് നിഖിൽ ചൗധരിക്ക് ഓസീസ് ടീമിലേക്ക് വിളിയെത്തിയത്.
മൂന്നാം ടി20 മത്സരത്തിലെ പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചാൽ 1964ന് ശേഷം ഓസീസിനു വേണ്ടി കളിക്കുന്ന ഇന്ത‍്യൻ വംശജനാകും നിഖിൽ. മുൻപ് സ്പിന്നർ റെക്സ് സെല്ലേഴ്സാണ് ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ഇന്ത‍്യൻ വംശജൻ. വനിതാ ക്രിക്കറ്റിൽ ലിസ സ്ഥലേക്കറും ഓസീസിനു വേണ്ടി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ലീഗായ ബിബിഎല്ലിൽ പുറത്തെടുത്ത തകർപ്പൻ ഫോമാണ് നിഖിൽ ചൗധരിയെ ടീമിലേക്ക് സെലക്റ്റർമാർ പരിഗണിക്കാൻ കാരണം. ആഭ‍്യന്തര ക്രിക്കറ്റിൽ 2017-19 കാലയളവിൽ പഞ്ചാബിനെ പ്രതിനിധീകരിച്ച് 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം.
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 12 മത്സരങ്ങളും രണ്ട് വിജയ് ഹസാരെ മത്സരങ്ങളും നിഖിൽ കളിച്ചിട്ടുണ്ട്. അന്ന് ശുഭ്മൻ ഗിൽ, അഭിഷേക് ശർമ എന്നിവരുടെ കൂടെ ഡ്രസ്സിങ് റൂം പങ്കിട്ടിരുന്ന നിഖിൽ ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിന്‍റെ ട്രയൽസിലും പങ്കെടുത്തിരുന്നു.