

നിതീഷ് കുമാർ റെഡ്ഡി
സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയ്ക്ക് ശേഷം ആരെന്ന ചോദ‍്യത്തിന് ഉത്തരമായി ഇന്ത‍്യൻ ടീമിലെത്തിയ താരമാണ് നിതീഷ് കുമാർ റെഡ്ഡി. എന്നാൽ ബാറ്റിങ് മികച്ചതാണെങ്കിലും ഹാർദികിനെ പോലെ അതിവേഗതയിലൊന്നും പന്തെറിയാൻ നിതീഷ് കുമാർ റെഡ്ഡിക്ക് കരിയറിന്‍റെ തുടക്ക കാലത്ത് സാധിച്ചിരുന്നില്ല.
എന്നാൽ ഇത്തവണത്തെ ഐപിഎൽ സീസണിൽ പതിവിന് വിപരീതമായി 140 കിലോമീറ്റർ വേഗതയിൽ നിരന്തരമായി പന്തെറിയുന്ന താരത്തെയാണ് കാണാനാവുന്നത്. അതിനു വേണ്ടി അദ്ദേഹത്തെ സഹായിച്ചതാകട്ടെ മുൻ ഇംഗ്ലണ്ട് കൗണ്ടി താരവും കോച്ചുമായ സ്റ്റെഫാൻ ജോൺസും.
സ്റ്റെഫാൻ ജോൺസിനൊപ്പം നിതീഷ് കുമാർ റെഡ്ഡി
ഇൻസ്റ്റഗ്രാമിൽ റീലുകൾ കണ്ടുകൊണ്ടികരിക്കെയാണ് നിതീഷ് റെഡ്ഡി സ്റ്റെഫാൻ ജോൺസിന്‍റെ പേസ് ബൗളിങ്ങിന്‍റെ വിഡിയോകൾ കാണാനിടയായത്. ഉടനെ തന്‍റെ മാനേജർ മുഖേന നിതീഷ് സ്റ്റെഫാനെ ബന്ധപ്പെട്ടു. യ‍്യൂടൂബിലൂടെ നിതീഷിന്‍റെ വിഡിയോകൾ കണ്ട് നിരീക്ഷിച്ച ശേഷം സ്റ്റെഫാൻ നിതീഷിനെ വിളിച്ചു.
തനിക്ക് ദക്ഷിണാഫ്രക്കയിലുള്ള സ്റ്റെല്ലൻബോഷ് അക്കാഡമിയിലേക്ക് പോകേണ്ടതുണ്ടെന്നും അതിനാൽ ഒരാഴ്ചത്തേക്ക് താൻ ഇന്ത‍്യയിലേക്ക് വരാമെന്നും ഉറപ്പ് നൽകി. തുടർന്ന് ബെംഗളൂരൂവിൽ വച്ച് ഒരു ദിവസം നാലു മണിക്കൂർ വീതം പരിശീലനം ആരംഭിച്ചു.
പ്രധാനമായും നിതീഷിന്‍റെ ഫ്രണ്ട് ഫൂട്ട് കോൺടാക്റ്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതുവഴി റൺ അപ്പ് നേരെയാക്കുകയും ചെയ്തു. ഇതിന്‍റെ ഫലമാണ് 2026 ഐപിഎൽ സീസണിൽ നിതീഷ് കുമാർ റെഡ്ഡിയിൽ നിന്നും കാണാനായത്. ഒരു ഫാസ്റ്റ് ബൗളർക്ക് പേസ് ലഭിക്കുന്നതിന് കാരണം 20 ശതമാനം റണ്ണപ്പ് ആണെന്നാണ് സ്റ്റെഫാന്‍റെ പക്ഷം. റിസ്റ്റ് പൊസിഷൻ, പേസ്, സ്വിങ്, സ്ഥിരത, ജിം എന്നിവയാണ് മറ്റു പ്രധാന ഘടകങ്ങൾ. അത് കേന്ദ്രീകരിച്ച് പരിശീലനം നടത്തിയത് മൂലം 10 കിലോമീറ്ററിലധികം നിതീഷിന് പേസ് കൂട്ടാനായെന്ന് സ്റ്റെഫാൻ പറയുന്നു.