

രോഹിത് ശർമ, വിരാട് കോലി
File
ബർമിങ്ഹാം: ടി20 പരമ്പരയിലെ കനത്ത പരാജയത്തിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇന്ത്യ വലിയ സമ്മർദത്തിൽ. ചൊവ്വാഴ്ച ബർമിങ്ഹാമിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ടീമിന്‍റെ മനോവീര്യം ഉയർത്താൻ മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഒപ്പം ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നത് ഇന്ത്യൻ ക്യാംപിനു വലിയ ആശ്വാസമാണ്. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3:30-ന് ആരംഭിക്കും.
ടി20 ക്രിക്കറ്റിന്‍റെ ജനപ്രീതി വർധിച്ചതോടെ ഏകദിന പരമ്പരകളുടെ പ്രാധാന്യം കുറയുന്നുണ്ടെങ്കിലും, ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് ഈ പരമ്പര നിർണായകമാണ്. 39 വയസുകാരനായ രോഹിതും 38 ആകാൻ പോകുന്ന കോലിയും ഇപ്പോഴും മികച്ച ഫോമിലാണ്. ഇംഗ്ലിഷ് സാഹചര്യങ്ങളിൽ ജോഫ്ര ആർച്ചർ, ജോഷ് ടങ് തുടങ്ങിയ പേസർമാരെ നേരിടുക എന്നത് വെല്ലുവിളിയാണെങ്കിലും, വിശാലമായ പരിചയസമ്പത്ത് ഇരുവർക്കും തുണയാകും.
ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇറങ്ങിയ ടി20 ടീമിന് ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാനായില്ലെന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അയർലൻഡിനോടും ഇംഗ്ലണ്ടിനോടും നേരിട്ട തോൽവികൾ ബിസിസിഐയുടെ അന്വേഷണത്തിന് വരെ കാരണമായി. ഈ സാഹചര്യത്തിൽ ഏകദിന പരമ്പരയിൽ വിജയം നേടാനായാൽ ടീമിന് അതു വലിയ ആത്മവിശ്വാസം നൽകും.
ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി മടങ്ങിയെത്തുന്നതും ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കരുത്താകും. കെ.എൽ. രാഹുലും ശ്രേയസ് അയ്യരും കൂടി ഉൾപ്പെടുന്ന ബാറ്റിങ് യൂണിറ്റ് ശക്തമാണ്. ബൗളിങ്ങിലാണ് ആശങ്ക കൂടുതൽ. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ആത്മവിശ്വാസം നൽകുമെങ്കിലും, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ് തുടങ്ങിവർക്ക് ഇംഗ്ലിഷ് സാഹചര്യങ്ങൾ എത്രമാത്രം പ്രയോജനപ്പെടുത്താനാവുമെന്ന് കണ്ടറിയണം. പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയാണുള്ളത്.
സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെയും അക്സർ പട്ടേലിനെയും പരിഗണിക്കുന്നതിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
മറുവശത്ത്, ജനുവരിക്ക് ശേഷം ഏകദിന ഫോർമാറ്റിൽ കളിക്കാത്ത ഇംഗ്ലണ്ടിന് ഇതൊരു പരീക്ഷണമായിരിക്കും. എന്നാൽ, ടി20 പരമ്പരയിലെ ഉജ്ജ്വല വിജയത്തിന്‍റെ ആത്മവിശ്വാസം അവരെ തുണയ്ക്കും. ജോ റൂട്ടിന്‍റെ സാന്നിധ്യം ഇംഗ്ലിഷ് ബാറ്റിങ് നിരയ്ക്ക് കൂടുതൽ ആഴം നൽകുന്നുണ്ട്. ക്യാപ്റ്റൻ ഹാരി ബ്രൂക്കും ജോസ് ബട്ട്ലറും മികച്ച ഫോമിലാണെന്നത് ഇന്ത്യൻ ബൗളർമാർക്ക് വലിയ തലവേദനയാകും.
ടീമുകൾ
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.
ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ടോം ബാന്‍റൺ (വിക്കറ്റ് കീപ്പർ), ജോ റൂട്ട്, ജേക്കബ് ബഥേൽ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൺ, ജയിംസ് കോൾസ്, സാം കറൻ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ജോഷ് ടങ്, സാക്കിബ് മഹ്മൂദ്, ആദിൽ റഷീദ്.