

മത്സരത്തിൽ നിന്നും
ധാക്ക: 2026 ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശ് തങ്ങളുടെ സഹോദരങ്ങളാണെന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സൽമാൻ അലി ആഘ നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
എന്നാലിപ്പോൾ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരേ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ സൽമാൻ അലി ആഘയുടെ റണ്ണൗട്ടാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയം. ധാക്കയിലെ ഷേർ-ഇ- ബംഗ്ലാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിചിത്രമായ രീതിയിലായിരുന്നു സൽമാൻ അലി ആഘയെ ബംഗ്ലാദേശ് ക‍്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസ് പുറത്താക്കിയത്.
മത്സരത്തിന്‍റെ 39-ാം ഓവറിൽ മെഹ്ദി ഹസൻ എറിഞ്ഞ പന്ത് സ്ട്രൈക്കിങ് എൻഡിലായിരുന്ന മുഹമ്മദ് റിസ്‌വാൻ ബൗളർക്ക് നേരെ ഷോട്ട് കളിച്ചു. പന്തെടുക്കാൻ ഓടിയെത്തിയ മെഹ്ദി ഹസനു മുന്നിലായി സൽമാൻ കയറി തടസമായി നിന്നു. പിന്നീട് പന്തെടുത്ത് നൽകാൻ കുനിഞ്ഞപ്പോഴേക്കും മെഹ്ദി ഹസൻ പന്തെടുത്ത് സൽമാനെ റണ്ണൗട്ടാക്കി. ഈ സമയം ക്രീസിനു പുറത്തായിരുന്നു സൽമാൻ.
പുറത്താക്കലിനു ശേഷം ഹെൽമറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് ക്ഷുഭിതനായാണ് സൽമാൻ ഗ‍്യാലറിയിലേക്ക് നടന്നു നീങ്ങിയത്. നാലാം വിക്കറ്റിൽ 109 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി 230/3 എന്ന നിലയിൽ എത്തിച്ചതിനു ശേഷമായിരുന്നു റണ്ണൗട്ടായത്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സൽമാൻ ആഘയോട് മെഹ്ദി ഹസൻ കാണിച്ചത് ചതിയാണെന്നാണ് പാക്കിസ്ഥാൻ ആരാധകർ പറയുന്നത്.