

ഇന്ത്യക്കെതിരേ കളിക്കാം; നിബന്ധനകൾ വെച്ച് പാക്കിസ്ഥാൻ
ലാഹോർ: ട്വന്‍റി20 ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്. കളത്തിലിറങ്ങാൻ ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
മത്സരം ബഹിഷ്കരിച്ചാൽ നേരിടേണ്ടി വരുന്ന നടപടികൾ ഐസിസി പ്രതിനിധികൾ പിസിബി അംഗങ്ങളെ അറിയിച്ചു. പിസിബിയിലെ ഒരുവിഭാഗം ഇന്ത്യ-പാക് മത്സരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷേ, പിസിബി ചെയർമാനും പാക് മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയുടെ കടുംപിടുത്തമാണ് പ്രശ്നങ്ങൾക്ക് കാരണം.
ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ ടീം ഇതേ നഖ്‌വിയിൽനിന്നാണ് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ചത്. തുടർന്ന് നഖ്‌വി ഏഷ്യ കപ്പ് ട്രോഫി പാക്കിസ്ഥാനിൽ കൊണ്ടുപോയി പിസിബി ആസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുകയാണ്.
ഐസിസി വരുമാനത്തിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണമെന്നും, ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനസ്ഥാപിക്കണമെന്നും, ഇന്ത്യ-പാക് മത്സരത്തിൽ താരങ്ങൾ പരസ്പരം ഹസ്തദാനത്തിന് തയാറാക്കണമെന്നുമുള്ള നിബന്ധനകളാണ് നഖ്‌വിയും പിസിബിയും ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നത്.
ഇതോടൊപ്പം ലോകകപ്പിൽ നിന്ന് പുറത്താക്കിയതിനു ബംഗ്ലാദേശിനു നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും, ലോകകപ്പിൽ പങ്കെടുക്കുന്നില്ലെങ്കിലും ഓരോ മത്സരങ്ങളുടെയും പങ്കാളിത്ത ഫീസ് ബിസിബിക്ക് കൃത്യമായി നൽകണമെന്നും, ഭാവിയിൽ ഐസിസിയുടെ ഒരു പ്രധാന ടൂർണമെന്‍റ് നടത്താനുള്ള അവകാശം ബംഗ്ലാദേശിന് അനുവദിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ലോകകപ്പിൽ തങ്ങളുടെ മത്സരവേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ആവശ്യം ഐസിസി നിരാകരിക്കുകയും, അതുവഴി അവർക്ക് ടൂർണമെന്‍റിന് പുറത്ത് പോകേണ്ടി വരുകയും ചെയ്തതാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള കാരണമായി പിസിബി പറയുന്നത്.
ബംഗ്ലാദേശിനു പിന്തുണ അറിയിച്ചാണ് പാക്കിസ്ഥാൻ സർക്കാർ, ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ കളിക്കാൻ ഇറങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
തുടർന്നാണ് ഐസിസി പ്രതിനിധികൾ പിസിബി പ്രതിനിധികളുമായി ചർച്ച നടത്തിയത്. ഇതിനിടെ, പാക്കിസ്ഥാൻ കളിക്കാനിറങ്ങിയില്ലെങ്കിൽ തങ്ങൾക്കതു വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുമെന്നും, പാക് ക്രിക്കറ്റ് ബോർഡ് അത് നികത്തണമെന്നും കാണിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിസിബിക്കു കത്തയച്ചിരുന്നു.
ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പ്രശ്നം സൗഹാർദപരമായി പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൾ ഇസ്ലാം ബുൾബുളും ഐസിസി പ്രതിനിധി സംഘത്തെ കാണാൻ ഞായറാഴ്ച ലാഹോറിലെത്തിയിരുന്നു.