

മൊഹ്സിൻ നഖ്‌വി
ഇസ്‌ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2 മത്സരങ്ങൾ ദയനീയമായി പരാജയപ്പെട്ടതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസിബി അധ‍്യക്ഷൻ മൊഹ്സിൻ നഖ്‌വി. ''ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ. ദക്ഷിണാഫ്രിക്ക നമീബിയയോട് തോറ്റു, ഇന്ത‍്യ അയർലൻഡിനോട് തോറ്റു.
ക്രിക്കറ്റ് അവിടെ അവസാനിച്ചോ? ഒരു കാര‍്യം പ്രധാനമാണ്. ആരെയാണോ ഞങ്ങൾക്ക് വേണ്ടത് അവരെ ഞങ്ങൾ കൊണ്ടുവരും. ഇപ്പോൾ ഒരാൾ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും? എല്ലാ മത്സരങ്ങളും പരമ്പരകളും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്''. മൊഹ്സിൻ നഖ്‌വി പറഞ്ഞു. നഖ്‌വി ഇത്തരത്തിൽ നടത്തിയ പ്രസ്താവനയുടെ വിഡിയോ ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ വൈറലാണ്.
മികച്ച താരമാണെങ്കിലും ഫോം കണ്ടെത്താനാകാത്ത സൽമാൻ അലി ആഘയെ പറ്റിയുള്ള ചോദ‍്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. ആഘ മികച്ചൊരു താരമാണ്. ചില കാരണങ്ങളാൽ അദ്ദേഹത്തിന് ഇപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നില്ല. താങ്കൾ പോയി വിശ്രമിക്കൂയെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. താരവുമായി സംസാരിക്കുകയും വേണ്ടതെല്ലാം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനാൽ ടീമിൽ നിന്നും ഒരാളെ ഒഴിവാക്കുകയെന്നതല്ല ഞങ്ങളുടെ ലക്ഷ‍്യം. ഒരാൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മൾ മാറ്റം വരുത്തണം. മൊഹ്സിൻ നഖ്‌വി പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരയിലെ ആദ‍്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വലിയ അഴിച്ചുപണി നടത്തിയിരുന്നു. ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുകയും പരിശീലകരായ സർഫറാസ് അഹമ്മദ് ഉമർ ഗുൽ എന്നിവരെ മാറ്റുകയുമായിരുന്നു.