

രാഹുൽ ദ്രാവിഡ്
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ‍്യ പരിശീലക സ്ഥാനം ബ്രണ്ടൻ മക്കലം ഒഴിഞ്ഞതിനു പിന്നാലെ പുതിയ കോച്ചായി മുൻ ഇന്ത‍്യൻ താരം രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ‍്യമമായ ഡെയ്‌ലി ടെലിഗ്രാഫാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരിശീലകരാകാൻ സാധ‍്യതയുള്ളവരുടെ പട്ടികയിൽ ദ്രാവിഡും മുൻപന്തിയിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മുഴുവൻ സമയ പരിശീലകനായി പ്രവർത്തിക്കാൻ ദ്രാവിഡിന് താത്പര‍്യമില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ദ്രാവിഡ് പരിശീലകനായിരുന്ന കാലത്താണ് ഇന്ത‍്യൻ ടീം 2024ലെ ടി20 കീരിടം നേടിയതും 2023ൽ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലെത്തിയതും. ഈ സമീപനവും ക്രിക്കറ്റിലുള്ള ആഴത്തിലുള്ള അറിവുമാണ് ഇംഗ്ലണ്ടിനെ ആകർഷിക്കുന്നത്. ദ്രാവിഡിനെ കൂടാതെ മുൻ സിംബാബ്‌വെൻ താരം ആൻഡി ഫ്ലവർ, മുൻ ഇംഗ്ലണ്ട് താരം റിച്ചാർഡ് ഡോസൺ, മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര, മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്‍റോഫ്, പാക്കിസ്ഥാൻ ടീം പരിശീലകൻ മൈക്ക് ഹെസൻ, മുൻ ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ എന്നിവരാണ് പരിഗണനയിലുള്ളത്.
ന‍്യൂസിലൻഡിനെതിരായ പരമ്പര 2-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ബ്രണ്ടൻ മക്കല്ലം നാലു വർഷം നീണ്ടു നിന്ന പരിശീലക സ്ഥാനം ഒഴിഞ്ഞത്. വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി പുതിയ പരിശീലകന്‍റെ കാര‍്യത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.