മുംബൈ: അടുത്ത വർഷം ജൂണിൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്നാൽ അതിലും രോഹിത് ശർമ തന്നെ ഇന്ത്യയെ നയിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പിൽ രോഹിത് ക്യാപ്റ്റനായി തുടരുമെന്ന് ജയ് ഷാ വളരെ മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു.
രണ്ട് ഫോർമാറ്റുകളിൽ രോഹിത് ക്യാപ്റ്റനായി തുടരുന്ന സാഹചര്യത്തിൽ, ട്വന്‍റി20 ടീമിനു മാത്രം പ്രത്യേകം ക്യാപ്റ്റനെ നിയമിക്കേണ്ടി വരുമെന്നും ഉറപ്പായി. ഹാർദിക് പാണ്ഡ്യയുടെ പേരാണ് നിലവിൽ പ്രഥമ പരിഗണനയിലുള്ളത്.
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കലണ്ടറിലേക്ക് ചാംപ്യൻസ് ട്രോഫി മടങ്ങിയെത്തുന്നത്. പാക്കിസ്ഥാനാണ് അടുത്ത തവണത്തെ ആതിഥേയർ. അതുകൊണ്ടുതന്നെ ഇതിൽ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. കഴിഞ്ഞ വർഷത്തെ ഏഷ്യ കപ്പിനു സമാനമായി ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്നതിനാണ് ബിസിസിഐ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നത്.