
സച്ചിൻ ടെൻഡുൽക്കറെപ്പോലുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ വിഡ്ഢികളാണെന്നാണോ പൃഥ്വി ഷാ കരുതുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ സെലക്റ്ററുടെ ചോദ്യം. സച്ചിനും രാഹുൽ ദ്രാവിഡും റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയുമെല്ലാം ഉപദേശിച്ചിട്ടും പൃഥ്വി ഷാ നന്നാകാൻ കൂട്ടാക്കുന്നില്ലെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ സെലക്റ്ററുടെ പരിഭവം.
അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു പൃഥ്വി. ആ ടീമിന്‍റെ പരിശീലകൻ ദ്രാവിഡായിരുന്നു. പൃഥ്വി ഡൽഹി ക്യാപ്പിറ്റൽസിൽ കളിക്കുമ്പോൾ പോണ്ടിങ്ങും ഗാംഗുലിയും കോച്ചിങ് സംഘത്തിലുണ്ടായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഫോമില്ലായ്മയും അച്ചടക്കലംഘനവും അടക്കമുള്ള കാരണങ്ങളാൽ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്നു പുറത്തായ പൃഥ്വി ഐപിഎൽ മെഗാ ലേലത്തിലും അവഗണിക്കപ്പെട്ടിരുന്നു.
രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരം ഇത് 75 ലക്ഷമായി കുറച്ചിട്ടും ഏറ്റെടുക്കാൻ ഒരു ടീമും തയാറായില്ല. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പൃഥ്വി ഷായെ ലക്ഷ്യമിട്ട് ട്രോൾ മഴകൾ തന്നെയാണ് പെയ്യുന്നത്.
അതേസമയം, താൻ എന്തു തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ ട്രോളുന്നത് എന്നാണ് പൃഥ്വിയുടെ മറുചോദ്യം! ''ആളുകൾ എന്നെ എപ്പോഴും ശ്രദ്ധിക്കുന്നതുകൊണ്ടായിരിക്കണമല്ലോ എന്നെക്കുറിച്ച് ട്രോളുകളുണ്ടാകുന്നത്. അതുകൊണ്ടു തന്നെ അതത്ര മോശം കാര്യമല്ല. എന്നാൽ, ട്രോളുകൾ അത്ര നല്ല കാര്യമാണെന്നും ഞാൻ കരുതുന്നില്ല'', പൃഥ്വി ഷാ പറഞ്ഞു.