

നുവാൻ തുഷാര
കൊളംബോ: ഐപിഎല്ലിൽ കളിക്കാൻ എൻഒസി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പേസർ നുവാൻ തുഷാര ബോർഡിനെതിരേ കോടതിയെ സമീപിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവ, സെക്രട്ടറി ബന്ദുല ദിസനായകെ എന്നിവരടക്കം ഉള്ളവരെ പ്രതി ചേർത്ത് കൊളംബോ ജില്ലാ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഏപ്രിൽ 9ന് കോടതി കേസ് പരിഗണിക്കും.
കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് പറഞ്ഞാണ് തുഷാരയ്ക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എൻഒസി നൽകാതിരുന്നത്. എന്നാൽ ഇതേ ഫിറ്റ്നസ് തന്നെയാണ് തന്‍റെ കരിയറിൽ ഉടനീളം ഉണ്ടായിരുന്നതെന്നാണ് തുഷാര പറയുന്നത്. ശ്രീലങ്കൻ ക്രിക്കറ്റുമായുള്ള താരത്തിന്‍റെ കരാർ മാർച്ച് 31ന് അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ തുഷാര ആഗ്രഹിച്ചിരുന്നില്ല.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ പോകുകയാണെന്ന് താരം ബോർഡിനെ അറിയിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ ആർസിബിയാണ് തുഷാരയെ 1.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. എൻഒസി ലഭിച്ചില്ലെങ്കിൽ തുഷാരയ്ക്ക് ആർസിബിക്കു വേണ്ടി ഐപിഎൽ കളിക്കാൻ സാധിക്കില്ല.
ഇതോടെ കരാറിൽ നിന്നും ലഭിക്കുന്ന പണം നഷ്ടമാകും. ഇക്കാര‍്യം തുഷാര കോടതിയിൽ പറഞ്ഞു. 2024 സീസണിൽ മുബൈ ഇന്ത‍്യൻസിനു വേണ്ടി 7 മത്സരങ്ങൾ കളിച്ച തുഷാര 8 വിക്കറ്റ് വീഴ്ത്തിയിരുന്നു. ശ്രീലങ്കൻ താരങ്ങളായ മതീഷ പാതിരാനയ്ക്കും വാനിഡു ഹസരങ്കയ്ക്കും ഇത്തവണ ഐപിഎൽ കളിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എൻഒസി നൽകിയിരുന്നില്ല. ഇരുതാരങ്ങളുടെയും പരുക്കാണ് ഇതിന് കാരണം.