ഇംഗ്ലണ്ടിനെ തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ഇന്ത്യൻ ടീം വിജയമാഘോഷിക്കുന്നു
ഇന്ത്യൻ ടീം വിജയമാഘോഷിക്കുന്നു

ധര്‍മശാല: ഇംഗ്ലണ്ടിനെ ഇന്ത്യ ധര്‍മശാലയില്‍ തവിടുപൊടിയാക്കി. ബാസ്‌ബോള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ തറപറ്റിക്കാനെത്തിയ ഇംഗ്ലണ്ടിനെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ത്ത് ടെസ്റ്റ് പരമ്പര രോഹിത് ശര്‍മയും കൂട്ടരും 4-1ന് സ്വന്തമാക്കി. ഇന്നിങ്സിനും 64 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 218, 195 ഇന്ത്യ 477. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാനായി എന്നത് രോഹിതിന്‍റെ നായകത്വത്തിന് തിളക്കമേറ്റി.

ധരംശാലയില്‍ ഇന്ത്യയോട് പിടിച്ചുനില്‍ക്കാനുള്ളശ്രമം പോലും ഇംഗ്ലണ്ട് നടത്തിയില്ല എന്നു പറയേണ്ടിവരും. ആദ്യ ഇന്നിങ്‌സായിരുന്നു ഇതിലും ഭേദമെന്ന് തോന്നിപ്പിക്കുന്ന രണ്ടാം ഇന്നിങ്‌സ് കാഴ്ചവച്ച ഇംഗ്ലണ്ട് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ഉയര്‍ത്തിയ 477 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതോടെ ഇന്നിങ്സ് തോല്‍വി വഴങ്ങേണ്ടിവന്നു. 20 വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ഇംഗ്ലണ്ടിന് ഇന്ത്യ ഉയര്‍ത്തിയ റണ്‍ മലയെ മറികടക്കാനായില്ല.

മൂന്നു ദിവസത്തില്‍ കുറവ് സമയം കൊണ്ട് ഇന്ത്യ ടെസ്റ്റ് ജയിച്ചു. ഒന്‍പത് വിക്കറ്റുകള്‍ നേടി നൂറാം ടെസ്റ്റ് ആര്‍. അശ്വിന്‍ അവിസ്മരണീയമാക്കി. ഈ പരമ്പരയില്‍ രണ്ട് ഡബിള്‍ സെഞ്ചുറി ഉള്‍പ്പൈ 712 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് മാന്‍ ഓഫ് ദ സീരീസ്. ഏഴ് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് നിലയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് നിരയില്‍ ജോ റൂട്ടിന് (84) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.

128 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 84 റണ്‍സ് നേടിയത്. 100-ാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ (39), ഒല്ലി പോപ്പ് (19), ടോം ഹാര്‍ട്ലി (20), ഷൊയ്ബ് ബഷീര്‍ () എന്നിവര്‍ രണ്ടക്കം കണ്ടു. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (0) പുറത്താവാതെ നിന്നു. അശ്വിന് പുറമെ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്. യശസ്വി ജയ്‌സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചു. രവീന്ദ്ര ജഡേജ (15), ധ്രുവ് ജൂറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0), കുല്‍ദീപ് യാദവ് (69 പന്തില്‍ 30), ജസ്പ്രീത് ബുമ്ര (64 പന്തില്‍ 20), മുഹമ്മദ് സിറാജ് (2 പന്തില്‍ 0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.ആദ്യ ഇന്നിങ്‌സില്‍ ടീം ഇന്ത്യ 259 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി. 473-8 എന്ന സ്‌കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു.

എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ആന്‍ഡേഴ്‌സണിന് പുറമെ ടോം ഹാര്‍ട്‌ലിയും രണ്ട് വിക്കറ്റ് പേരിലാക്കി.

Trending

No stories found.

Latest News

No stories found.