സ്പോർട്സ് ലേഖകൻ
22 വാരയ്ക്കിടെ 21 വര്‍ഷത്തിലേറെ പതറാതെ ഒരു ഫാസ്റ്റ് ബൗളര്‍, അതാണ് ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സ്ണ്‍. 2002ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍, ഡിസംബര്‍ 15-ന് ബെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ പ്രധാന ബൗളറായിരുന്ന ആന്‍ഡി കാഡിക്കിന് പരുക്കേറ്റതിനു പകരക്കാരനായി ഒരു ഇരുപതുകാരന്‍ അരങ്ങേറി. അതായിരുന്നു ആന്‍ഡേവ്‌സന്‍റെ തുടക്കം പിന്നീട്, ഇംഗ്ലണ്ടിന്‍റെ വിജയങ്ങളില്‍ ആന്‍ഡേഴ്‌സന്‍റെ ബൗളിങ് നിര്‍ണായകമായി.
സെഞ്ചുറി നേടിയ ആദം ഗില്‍ക്രിസ്റ്റിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സണ്‍ അന്ന് തുടങ്ങിയത്. ജിമ്മിക്ക് ഇപ്പോള്‍ 42 വയസാകും. ഇക്കാലമത്രയും മികച്ച ഫോമില്‍ കളിക്കാന്‍ ഒരു ഫാസ്റ്റ് ബൗളര്‍ക്കു സാധിക്കുക എന്നത് അദ്ഭുതമെന്നേ പറയാനാകൂ. 21 വര്‍ഷത്തിനിടയില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ നേടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ പേസ് ബൗളറായി ജിമ്മി തിളങ്ങുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകൂ. 4-1ന്‍റെ നാണം കെട്ട പരമ്പര തോല്‍വിയിലും ആന്‍ഡേഴ്‌സണ്‍ എന്ന പോരാളിയെ വാഴ്ത്തണം നമ്മള്‍. കാരണം കാലമിത്രയും കൊണ്ട് അയാള്‍ എറിഞ്ഞെത്തിപ്പിടിച്ച പോയിന്‍റില്‍ ഇന്നു വേറെ ആറുമില്ല. ധരംശാല ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്സിലെ 124-ാം ഓവറിലെ നാലാം പന്തിലായിരുന്നു ചരിത്രം പിറന്നത്.
കുല്‍ദീപ് യാദവിന്‍റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിയതോടെ 187-ാം ടെസ്റ്റ്കളിക്കുന്ന ജിമ്മിയുടെ വിക്കറ്റ് നേട്ടം 700 എന്ന മാന്ത്രിക സംഖ്യയിലെത്തി. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും (800), ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണും (708) മാത്രമാണ് ഇനി ആന്‍ഡേഴ്‌സണിന്‍റെ മുന്നിലുള്ളവര്‍. ഒമ്പത് വിക്കറ്റ് കൂടി നേടിയാല്‍ ഷെയ്ന്‍ വോണിനെയും മറികടക്കാം. കഴിഞ്ഞ 87 വര്‍ഷത്തിനിടെ ഐ.സി.സിയുടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറെന്ന നേട്ടം സ്വന്തമാക്കി മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ചരിത്ര നേട്ടവും ജിമ്മിയെ തേടിയെത്തിയിരിക്കുന്നത്.
1982 ജൂലായ് 30-ന് ബേണ്‍ലിയിലെ ലങ്കാഷെയറിലാണ് ജിമ്മിയുടെ ജനനം. ബേണ്‍ലി ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച് തുടങ്ങിയ അദ്ദേഹം 17-ാം വയസില്‍ ലങ്കാഷെയര്‍ ലീഗിലെ മികച്ച ബൗളറായി. 2002ലാണ് ജിമ്മി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കൗണ്ടിയില്‍ ലങ്കാഷെയറിനു വേണ്ടിയിറങ്ങി അരങ്ങേറി. അദ്ദേഹം കളത്തിലിറങ്ങിയത്. ആ സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ നേടിയ ജിമ്മി വളരെ വേഗം തന്നെ താരമായി.
2003 ലാണ് ഇംഗ്ലീഷ് ടീമില്‍ ജിമ്മിയെത്തുന്നത്. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയും ശ്രീലങ്കയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. പരമ്പരയിലെ പ്രകടനം ജിമ്മിക്ക് ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ടീമിലേക്കുള്ള വഴിയായി. 2003 ഫെബ്രുവരി 16-ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് അദ്ദേഹം ഇംഗ്ലണ്ടിനായി ആദ്യ ലോകകപ്പ് മത്സരം കളിച്ചത്. ലുക്ക് വാന്‍ ട്രൂസ്റ്റ്, ഡാന്‍ വാന്‍ ബങ്കി, ബാസ് സുയിഡെറെന്‍റ്, ക്ലാസ് ജാന്‍ വാന്‍ നൂര്‍ട്വിക് എന്നിവരെ പുറത്താക്കിയ ജിമ്മി ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചുമായി. 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ്.2003ല്‍ ലോര്‍ഡ്‌സില്‍ സിംബാബ്വെയ്‌ക്കെതിരേയായിരുന്നു ജിമ്മിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ത്തന്നെ വരവറിയിച്ചുകൊണ്ട് അഞ്ച് വിക്കറ്റ് നേട്ടം ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കി. 2018ല്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ 100 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ 550 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ലും ജിമ്മി പിന്നിട്ടു. അതേ പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറെന്ന ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ (563) റെക്കോഡും ജിമ്മി മറികടന്നു. 2020-ഓഗസ്റ്റില്‍ ടെസ്റ്റ് ചരിത്രത്തില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന നേട്ടവും ജിമ്മി സ്വന്തമാക്കി. അതും തന്‍റെ 38-ാം വയസില്‍. 2017-ല്‍ 35 വയസ് തികഞ്ഞ ശേഷം കളിച്ച 56 ടെസ്റ്റില്‍ നിന്ന് 202 വിക്കറ്റുകള്‍ ജിമ്മി നേടി. ജിമ്മി തുടരട്ടെ തന്‍റെ പടയോട്ടം. ഇംഗ്ലണ്ടിന്‍റെ മൂന്നു തലമുറയ്‌ക്കൊപ്പം പന്തെറിഞ്ഞ് ലോകമെമ്പാടുമുള്ള ഒട്ടുമിക്ക ബാറ്റര്‍മാരെയും വിറപ്പിച്ചു വളര്‍ന്ന ജിമ്മിയുടെ ഇനിയുള്ള ലക്ഷ്യം ഷെയ്ന്‍ വോണിനെ മറികടക്കുക എന്നതാവും. റെക്കോഡ് വന്ന വഴിധര്‍മശാല ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിലേക്ക് രണ്ട് വിക്കറ്റ് അകലമായിരുന്നു 41-കാരനായ ആന്‍ഡേഴ്സന് മുന്നിലുണ്ടായിരുന്നത്.
ശുഭ്മാന്‍ ഗില്ലിന്‍റെയും കുല്‍ദീപിന്‍റെയും വിക്കറ്റുകള്‍ നേടിയതോടെ 700 എന്ന നാഴികക്കല്ല് പിന്നിട്ടു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (800), ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണും (708) മാത്രമാണ് വിക്കറ്റ് നേട്ടത്തില്‍ ആന്‍ഡേഴ്സന് മുന്നിലുള്ളത്. ഇരുവരും സ്പിന്നര്‍മാരാണ്. പേസ് ബൗളര്‍മാരില്‍ ആന്‍ഡേഴ്സന് മാത്രമേ ഈ നേട്ടം എത്തിപ്പിടിക്കാനായുള്ളൂ.187 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് ആന്‍ഡേഴ്സന്‍റെ നേട്ടം. 2002-ലാണ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നുതവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 42 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം.