
ആംസ്റ്റർഡാം: ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ തയാറാകാതെ ഉസ്ബക്കിസ്ഥാൻ താരം നോദിർബെക്ക് യാകുബ്ബോവ്. നെതർലൻഡ്സിലെ ചെസ് ടൂർണമെന്‍റിനിടെയാണ് സംഭവം. മത്സരം തുടങ്ങുന്നതിനു തൊട്ടു മുൻപേ വൈശാലി ഉസ്ബക് താരത്തിനു നേരെ കൈ നീട്ടിയെങ്കിലും താരം നിഷേധിക്കുകയായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഉസ്ബക് താരത്തിനെതിരേ പ്രതിഷേധം കനക്കുകയാണ്. നാലാം റൗണ്ട് മത്സരത്തിലാണ് വൈശാലിയും യാകുബ്ബോവും തമ്മിൽ ഏറ്റുമുട്ടിയത്.
മത്സരത്തിൽ ഉസ്ബക് താരം പരാജയപ്പെട്ടു. മത്സരത്തിനു ശേഷം വൈശാലി ഹസ്തദാനത്തിനു ശ്രമിച്ചുമില്ല. സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് യാകുബ്ബോവ്. മതപരമായ കാരണങ്ങൾ സ താൻ അന്യസ്ത്രീകളെ സ്പർശിക്കാറില്ല. അതിനാലാണ് ഹസ്തദാനത്തിന് തയാറാകാഞ്ഞത്. വൈശാലിയോടും സഹോദരൻ പ്രജ്ഞാനന്ദിനോടും മികച്ച ചെസ് കളിക്കാർ എന്ന നിലയിൽ തനിക്ക് ബഹുമാനം ഉണ്ടെന്നും വൈശാലിക്ക് ബുദ്ധിമുട്ടു തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുമെന്നുമാണ് യകുബ്ബോവ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
എന്നാൽ മിനിറ്റുകൾക്കകം തന്നെ 2023ൽ യാകുബ്ബോവ് ദിവ്യ എന്ന താരത്തിന് കൈ കൊടുക്കുന്ന വിഡിയോ പ്രചരിച്ചു. ഈ വിഷയത്തിലും യാകുബ്ബോവ് വിശദീകരണം നൽകിയിട്ടുണ്ട്. 2023ൽ ദിവ്യയ്ക്ക് ഹസ്തദാനം ചെയ്തത് തെറ്റായിട്ടാണ് തനിക്കിപ്പോൾ തോന്നുന്നതെന്നാണ് താരം കുറിച്ചിരിക്കുന്നത്. മറ്റുള്ളവർ എന്തു ചെയ്യണമെന്നോ എന്തു ചെയ്യാൻ പാടില്ലെന്നോ താൻ നിർദേശിക്കുന്നില്ല. എനിക്ക് താൽപര്യമുള്ളത് ഞാൻ ചെയ്യും എന്നും താരം കുറിച്ചു.