

കപിൽ ദേവിന്‍റെ 175 റൺസിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിന് എന്നെന്നും ഓർത്തിരിക്കാൻ വൈഭവ് സൂര്യവംശിയുടെ 175.
വൈഭവ് സൂര്യവംശിയെ ഇനി എത്ര കാലം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിനു പുറത്തുനിർത്താനാവും എന്നതു മാത്രമാണ് ചോദ്യം. ടി20 ലോകകപ്പിലെ കൗമാരക്കാർക്കിടയിൽ തന്‍റെ ഗെയിം മറ്റൊരു തലത്തിലേക്കുയർത്തിയ പതിനഞ്ചുകാരൻ. 'വൺസ് ഇൻ എ ലൈഫ് ടൈം' പ്രതിഭയുടെ ഏറ്റവും മികച്ച പ്രകടനം ഫൈനലിൽ തന്നെ വന്നു- 80 പന്തിൽ 175 റൺസ്; ഇംഗ്ലണ്ട് ബാറ്റ് ചെയ്യാനിറങ്ങും മുൻപേ അവരെ തോൽപ്പിച്ചു കളഞ്ഞ പ്രകടനം!
ഓർമകൾ 1983 വരെയൊന്നു യാത്ര പോയെന്നിരിക്കും, സിംബാബ്‌വെക്കെതിരേ 175 റൺസടിച്ച് ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവര മാറ്റിയെഴുതിയ ആ മഹത്തായ ഇന്നിങ്സോളം, മഹാനായ കപിൽ ദേവിനോളം....
411 റൺസ് എന്ന പടുകൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത് വൈഭവ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു. 311 റൺസ് തിരിച്ചടിക്കാൻ ഇംഗ്ലണ്ടിനു സാധിച്ചു എന്നത്, വൈഭവിന്‍റെ സെഞ്ചുറിക്ക് മാറ്റ് കൂട്ടുന്നു. ഫൈനലിലെ പ്ലെയർ ഒഫ് ദ മാച്ച് ആരാവണമെന്ന കാര്യത്തിൽ തർക്കമേയുണ്ടായില്ല.
ടൂർണമെന്‍റിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ട (439 റൺസ്) വൈഭവിന് പ്ലെയർ ഒഫ് ദ ടൂർണമെന്‍റ് പുരസ്കാരവും നേടിക്കൊടുത്തി. ഏഴ് മത്സരങ്ങളിൽ 62.71 റൺസ് ശരാശരിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും ഉൾപ്പെട്ടതായിരുന്നു വൈഭവിന്‍റെ റൺവേട്ട. ഇംഗ്ലണ്ടിന്‍റെ ബെൻ മയെസ് ആകെ അഞ്ച് റൺസ് കൂടുതൽ നേടിയിട്ടുണ്ട്. പക്ഷേ, 169.49 എന്ന വൈഭവിന്‍റെ സ്ട്രൈക്ക് റേറ്റിന്‍റെ ഏഴയലത്തു പോലും മറ്റൊരാളില്ല.
സിക്സറുകളുടെ എണ്ണത്തിലും വൈഭവ് തന്നെ മുന്നിൽ- 30 എണ്ണം. രണ്ടാം സ്ഥാനത്തുള്ള മയെസ് നേടിയത് 15. ഫോറുകളുടെ എണ്ണത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം- 41 വീതം.
ടൂർണമെന്‍റിലെ ഉയർന്ന വ്യക്തിഗത സ്കോറുകളിൽ വൈഭവ് മൂന്നാമതാണ്. ശ്രീലങ്കയുടെ വിരാൻ ചാമുദിത (192), ബെൻ മയെസ് (191) എന്നിവർക്കു ശേഷമാണ് വൈഭവ് ഫൈനലിൽ നേടിയ 175 റൺസിന്‍റെ സ്ഥാനം. എന്നാൽ, അണ്ടർ-19 ലോകകപ്പുകളിൽ ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന സ്കോർ ഇതാണ്. 2022ൽ രാജ് ബാവ കുറിച്ച 162 റൺസിന്‍റെ റെക്കോഡ് പഴങ്കഥയായി. യൂത്ത് ഏകദിനങ്ങളിൽ ഇത് ഇന്ത്യക്കാരന്‍റെ രണ്ടാമത്തെ ഉയർന്ന സ്കോറാണ്. 2002ൽ അമ്പാടി റായുഡു നേടിയ 177 റൺസാണ് ഒന്നാമത്.
യൂത്ത് ഏകദിനത്തിലെ ഒറ്റ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന സ്വന്തം റെക്കോഡും വൈഭവ് തകർത്തു. ഇംഗ്ലണ്ടിനെതിരേ നേടിയ 15 സിക്സറുകൾ, യുഎഇക്കെതിരേ ഡിസംബറിൽ നേടിയ 14 എണ്ണത്തെ പിന്നിലാക്കി. യൂത്ത് ഏകദിനങ്ങളിൽ വേഗമേറിയ 150 എന്ന സ്വന്തം റെക്കോഡും വൈഭവ് തകർത്തു. 71 പന്തിലായിരുന്നു ഇംഗ്ലണ്ടിനെതിരേ 150 തികച്ചത്. യുഎഇക്കെതിരേ വൈഭവ് തന്നെ 84 പന്തിൽ നേടിയ 150 ആയിരുന്നു ഇതിനു മുൻപുള്ള റെക്കോഡ്.