

മുംബൈ: ജപ്പാനിൽ നടക്കാനിരിക്കുന്ന 2026 ഏഷ‍്യൻ ഗെയിംസിൽ ഇന്ത‍്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ കോച്ചായി മുൻ താരം വി.വി.എസ്. ലക്ഷ്മണിനെ നിയമിച്ചു. സെപ്റ്റംബർ 27ന് വെസ്റ്റ് ഇൻഡീസിനെതിരേ ഏകദിന പരമ്പര നിശ്ചയിച്ചിരിക്കുന്നതിനാൽ നിലവിൽ ടീമിന്‍റെ മുഖ‍്യ പരിശീലകനായ ഗൗതം ഗംഭീർ സീനിയർ ടീമിനൊപ്പം തുടരും. അതിനാലാണ് ലക്ഷ്മൺ ടീമിന്‍റെ പരിശീലകനായി ചുമതല ഏറ്റെടുക്കുന്നത്.
ലക്ഷ്മണിനൊപ്പം സുനിൽ ജോഷി, ഹൃഷികോശ് കനിത്കർ, സുഭദീപ് ഘോഷ് എന്നിവരും കോച്ചിങ് സംഘത്തിലുണ്ടാകും. 2023ൽ ഏഷ‍്യൽ ഗെയിംസിൽ ലക്ഷ്മൺ തന്നെയായിരുന്നു ഇന്ത‍്യൻ ടീമിന്‍റെ കോച്ച്. അന്ന് ഇന്ത‍്യ ജേതാക്കളായി സ്വർണ മെഡൽ നേടിയിരുന്നു. സെപ്റ്റംബർ 24നാണ് ഏഷ‍്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ജപ്പാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത‍്യ ഏറ്റുമുട്ടും. കൗമാര താരം വൈഭവ് സൂര‍്യവംശി അടക്കം മികച്ച സ്ക്വാഡാണ് ഇന്ത‍്യയ്ക്കുള്ളത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ തിലക് വർമയാണ് വൈസ് ക‍്യാപ്റ്റൻ. അതേസമയം, ഇന്ത‍്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അമോൽ മജുംദാർ നയിക്കും. അദ്ദേഹത്തിനൊപ്പം ബൗളിങ് കോച്ച് ആവിഷ്കാർ സാൽവി, ഫീൽഡിങ് കോച്ച് മുനിഷ് ബാലി എന്നിവരും ഉണ്ടാകും.
ഏഷ‍്യൻ ഗെയിംസിനുള്ള പുരുഷ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്‌റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്‌പ്രീത് ബുംറ
ഏഷ‍്യൻ ഗെയിംസിനുള്ള വനിതാ ടീം: ഹർമൻപ്രീത് കൗർ (ക‍്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക‍്യാപ്റ്റൻ), ഷഫാലി വർമ, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫൂൽമാലി, ശ്രീചരണി, രേണുക സിങ് ഠാക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്, നന്ദനി ശർമ.