

Yuvraj Singh
വിവാദപരാമർശങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് മുൻക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ എം.എസ്. ധോണിയേക്കുറിച്ചും കപിൽ ദേവിനേക്കുറിച്ചും യോഗ്‌രാജ് നടത്തിയ പരാമർശങ്ങൾ വൻ വിവാദമായിരുന്നു. ഇപ്പോൾ തന്റെ പിതാവിൽ നിന്നുണ്ടായ മോശം പരാമർശത്തിൽ ഇരുവരോടും ക്ഷമാപണം നടത്തിയിരിക്കുകയാണ് യുവരാജ്. കഴിഞ്ഞ ദിവസം പുറത്തുവന്ന പോഡ്കാസ്റ്റിന്റെ ടീസറിലൂടെയാണ് യുവരാജിന്റെ മാപ്പ് പറച്ചിൽ.
‘‘യോഗ്‌രാജിന്റെ അഭിമുഖങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടോ?’’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇത് ശരിയല്ലെന്ന് താൻ അച്ഛനോട് പറഞ്ഞു എന്നാണ് താരം പറയുന്നത്. എം.എസ്. ധോണിയോടും കപിൽദേവിനോടും മാപ്പ് പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും യുവരാജ് വിഡിയോയിൽ പറയുന്നു.
ധോണിയോട് വർഷങ്ങളായി യോഗ്രാജിന് വൈരാഗ്യമുണ്ട്. യുവരാജിന് ക്യാപ്റ്റൻസി നഷ്ടപ്പെടാൻ കാരണം ധോണിയാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ടീമിൽ ധോണിയേക്കാൾ സീനിയറായിരുന്നു യുവരാജ് എങ്കിലും രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ധോണിയെ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.യുവരാജ് വിരമിച്ചതിനു പിന്നാലെ ധോണിക്കെതിരേ പല സമയത്തും വിമർശനവുമായി യോഗ്‌രാജ് എത്തി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബിലെ പ്രശസ്തനായ ക്രിക്കറ്റ് പരിശീലകനുമായ യോഗ്‌രാജ് സിങ്, മുൻ താരങ്ങളെക്കുറിച്ച് പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തുന്നയാളാണ്. 1980കളിൽ തന്നെ ടീമിൽ നിന്നു പുറത്താക്കിയതിന് അന്നത്തെ ക്യാപ്റ്റൻ കപിൽ ദേവിനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നെന്ന് 2025ൽ യോഗ്‌രാജ് പറഞ്ഞിരുന്നു.