

സിക്കന്ദർ റാസ,സിംബാബ്‌വേ ടീം
കൊളംബോ: ട്വന്‍റി 20 ലോകകപ്പിൽ ആതിഥേയരായ ശ്രീലങ്കയെ 6 വിക്കറ്റിന് തോൽപ്പിച്ച് രണ്ടാമത്തെ അട്ടിമറി വിജയം നേടി സിംബാബ്‌വെ. ബ്രയാൻ ബെന്നറ്റിന്‍റെ അർധ സെഞ്ചുറിയും സിക്കന്ദർ റാസയുടെ ഗംഭീര പ്രകടനവുമാണ് സിംബാബ്‌വെയുടെ വിജയത്തിന്‍റെ ആണിക്കല്ലായത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 178 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 19.3 ഓവറിൽ 182 റൺസെടുത്ത് അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. ബെന്നെറ്റ് 48 ബോളിൽ 63 റൺസും റാസ 26 ബോളിൽ 45 റൺസും നേടി.
മുൻപത്തെ മാച്ചിൽ ഓസ്ട്രേലിയ തോൽപ്പിച്ചതിനു പിന്നാലെയാണ് ശ്രീലങ്കയെയും ആധികാരികമായി തന്നെ സിംബാബ്‌വെ ടീം തോൽപ്പിച്ചിരിക്കുന്നത്. ശ്രീലങ്കയും സിംബാബ്‌വേയും നേരത്തെ തന്നെ സൂപ്പർ 8 ഘട്ടത്തിൽ ഇടം ഉറപ്പിച്ചിട്ടുണ്ട്.
ബെന്നെറ്റും ടാഡി മറുമാനിയുമായിരുന്നു ഓപ്പണർമാർ. എട്ടാമത്തെ ഓവറിൽ ദുനിത് വെല്ലലാഗെയുടെ ഇരയായി, 26 റൺസ് നേടിയ മറുമാനി പുറത്തായി. പിന്നീട് ഇറങ്ങിയ റയാൻ ബേളും സിംബാബ്‌വെയുടെ ആവേശം കെടുത്താതെ തന്നെ പിച്ചിൽ നിന്നു.
പേസർ ദാസുൻ ശനകയുടെ ബോളിൽ റയാൻ പുറത്തായതോടെയാണ് റാസ പിച്ചിലെത്തിയത്. അതോടെ പരാജയം മണത്ത സിംബാബ്‌വെയുടെ കളിയുടെ ഗതി തന്നെ മാറി. വൻ ഫോമിൽ മുന്നേറിക്കൊണ്ടിരിക്കേ പത്തൊമ്പതാമത്തെ ഓവറിൽ റാസ ഔട്ടായി. പക്ഷേ, പിന്നീടെത്തിയ ടോണി മുന്യോങ്ക സിക്സർ പറത്തിയതോടെ സിംബാബ്‌വെ വിജയം ഉറപ്പിച്ചു.