

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു
MV Graphics
ന്യൂഡല്‍ഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് 9400 ലധികം സാമൂഹമാധ്യമ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ്. ജനുവരി മുതലുള്ള കണക്കാണ് പുറത്ത് വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നിരോധിച്ചത്. സുപ്രീംകോടതിയിൽ വാട്ട്സാപ്പ് നൽകിയ കണക്ക് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. അറ്റോർണി ജനറൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് നടത്തിയ എൻഫോഴ്‌സ്മെന്‍റ് നീക്കത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററിന്‍റെ നിർദേശപ്രകാരമാണ് ഈ നടപടി ഉണ്ടായത്. പൊലീസ് അല്ലെങ്കിൽ മറ്റ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകൾ വഴി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്.
ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിച്ച ഫോണുകളുടെ ഐഡികൾ ബ്ലോക്ക് ചെയ്യാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് സ്കൈപ്പ് ഐഡികളും റദ്ദാക്കി. സാധാരണക്കാരെ ഭയപ്പെടുത്തി പണം തട്ടുന്ന വളരെ ആസൂത്രിതമായ രീതിയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ പിന്തുടരുന്നത്. സിബിഐ, ലഹരിവിരുദ്ധ വിഭാഗം, അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഇരകളെ സമീപിക്കുന്നത്. നിയമവിരുദ്ധമായ സാധനങ്ങൾ അടങ്ങിയ കൊറിയറുകൾ വന്നിട്ടുണ്ടെന്നോ, ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചെന്നോ ഇവർ വിശ്വസിപ്പിക്കുന്നു. തുടർന്ന് വീഡിയോ കോളിലൂടെ നിങ്ങളെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും, കേസിൽ നിന്ന് ഒഴിവാകാൻ വലിയ തുക ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഭയന്നുപോകുന്ന ആളുകൾ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നു.
ഈ തട്ടിപ്പ് ശൃംഖലയെ തകർക്കുന്നതിനായി വെറും അക്കൗണ്ടുകൾ നിരോധിക്കുന്നതിലുപരിയായി ആ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ഉപകരണ ഐഡികൾ കൂടി ബ്ലോക്ക് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത് തട്ടിപ്പുകാർക്ക് അതേ ഫോൺ ഉപയോഗിച്ച് വീണ്ടും പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് അസാധ്യമാക്കും.