
ചന്ദ്രനിൽ മനുഷ്യ വിസർജ്യമടങ്ങിയ 96 ബാഗുകൾ; നശിപ്പിക്കാൻ സഹായിക്കുന്നവർക്ക് 30 ലക്ഷം ഡോളർ പ്രഖ്യാപിച്ച് നാസ
ചാന്ദ്ര ദൗത്യങ്ങൾക്കിടെ ചന്ദ്രനിൽ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ വിസർജ്യം നശിപ്പിക്കാൻ സഹായിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (25.82 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് നാസ. ലൂണ റീസൈക്കിൾ ചലഞ്ച് എന്നാണ് പദ്ധതിക്കു നൽകിയിരിക്കുന്ന പേര്. 50 വർഷം മുൻപത്തെ ചാന്ദ്ര ദൗത്യത്തിനിടയിലാണ് മാലിന്യങ്ങൾ അവിടെ തന്നെ നിക്ഷേപിച്ചത്.
അപ്പോളോ ദൗത്യത്തിൽ പങ്കെടുത്തവരുടെ മലം, മൂത്രം, ഛർദി എന്നിവയെല്ലാം അടങ്ങിയ ബാഗുകളാണിവ. ഇതിനു പുറമേ ഉപയോഗശൂന്യമായ ഉപകരണങ്ങളും സ്പേസ് സ്യൂട്ടുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.
ചന്ദ്രനിൽ നിന്ന് പഠനത്തിനായി പാറയും മറ്റ് വസ്തുക്കളും ശേഖരിക്കേണ്ടതിനാൽ പേടകത്തിന്‍റെ ഭാരം കുറയ്ക്കാനായാണ് മാലിന്യങ്ങൾ ചന്ദ്രനിൽ ഉപേക്ഷിച്ചത്.
ഇവ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കാനും ഊർജമാക്കി മാറ്റാനുമുള്ള നിർദേശങ്ങളാണ് നാസ ക്ഷണിച്ചിരുന്നത്.
നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. ലഭിച്ച നിർദേശങ്ങൾ നാസ പരിശോധിച്ചു വരുകയാണ്.