

ഭൂമിയുടെ ഭ്രമണത്തിന് വേഗം പോര, ദിവസത്തിന് നീളം കൂടുന്നു; കാരണം മനുഷ്യർ
ദിവസത്തിന് പതിവിലേറെ നീളമുള്ളതായി തോന്നുന്നുണ്ടോ? എങ്കിൽ അത് ബോറടിക്കുന്നത് കൊണ്ട് തോന്നുന്നതല്ല, യാഥാർഥ്യമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിന്‍റെ വേഗം കുറയുന്നുവെന്നും അതു മൂലം ദിവസത്തിന്‍റെ നീളം കൂടുന്നുണ്ടെന്നുമാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഫിസ്.ഓർഗ്(Phys.org) ആണ് ഈ പ്രതിഭാസത്തെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ഫിഗർ സ്കേറ്റർ എഫക്റ്റ് എന്നാണ് ഈ പ്രതിഭാസത്തിനു നൽകിയിരിക്കുന്ന പേര്. 3.6 മില്യൺ വർഷത്തിനിടയ്ക്ക് ഇതു വരെ ഇല്ലാത്ത വിധം ഭൂമിയുടെ ഭ്രമണം മന്ദഗതിയിലായിരിക്കുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവമേഖലയിലെ മഞ്ഞുമലകളിൽ നിന്ന് വെള്ളം ഭൂമധ്യരേഖയിലേക്ക് ഒഴുകും. ഈ വ്യത്യാസം ഭൂമിയുടെ ജഡത്വത്തിനെ വർധിപ്പിക്കും. അതു മൂലം ഭ്രമണം സാവധാനത്തിലാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2000 മുതൽ 2020 വരെയുള്ള കണക്കെടുത്താൽ ഭൂമിയിലെ ഒരു ദിവസത്തിന്‍റെ ദൈർഘ്യം നൂറ്റാണ്ടിൽ1.33 മില്ലിസെക്കൻഡുകൾ വർധിച്ചിട്ടുണ്ട്.
മുൻപു നടത്തിയ പഠനങ്ങൾ പ്രകാരം ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സമുദ്രത്തിലെ ജല നിരപ്പ് ഉയരാൻ കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് വിയന്ന യൂണിവേഴ്സിറ്റിയിലെ ജിയോഫിസിക്സ് ഗവേഷകൻ മുസ്തഫ ഖിയാനി പറയുന്നു.
ഇതിനു മുൻപ് ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ദിവസത്തിന്‍റെ ദൈർഘ്യം നീളുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് വ്യക്തതയില്ലാത്തതെന്നും മുസ്തഫ പറയുന്നു. ഇക്കാര്യം കണ്ടെത്തുന്നതിനായി ബെന്തിക് ഫോറാമിനിഫെറ എന്ന ചെറു സമുദ്ര വസ്തുക്കളുടെ ഫോസിലുകളിൽ പഠനം നടത്താൻ ഒരുങ്ങുകയാണ് യൂണിവേഴ്സിറ്റി ഓഫ് വിയന്നയിലെ ഇടിഎച്ച് സൂറിച്ചിലെയും ഗവേഷകർ. ഫോസിലുകളിലെ രാസഘടനയിൽ നിന്ന് സമുദ്രനിരപ്പിൽ മാറ്റമുണ്ടായിരുന്നോ എന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഭൂമിയുടെ ഭ്രമണത്തെ ചന്ദ്രന്‍റെ ഗുരുത്വാകർഷണ ബലവും സ്വാധീനിക്കുന്നുണ്ട്. മില്ലിസെക്കൻ
ഡുകൾ വരുന്ന സമയമാറ്റം മനുഷ്യരുടെ ജീവിതത്തെ കാര്യമായി ബാധിക്കാൻ ഇടയില്ല. എന്നാൽ ജിപിഎസ് ഉപഗ്രഹങ്ങൾ, സ്പേസ് നാവിഗേഷൻ എന്നിവയെ ഈ മാറ്റം ബാധിക്കും.