
ശുഭാംശു ശുക്ല
ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കമുള്ള ബഹിരാകാശ യാത്രികരുമായി ആക്സിയം 4 ബഹിരാകാശ ദൗത്യത്തിന് തുടക്കമായി. ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സെന്‍ററിൽ നിന്ന് ഇന്ത്യൻ സമയം 12.01നായിരുന്നു വിക്ഷേപണം. ഒരു പാടു കാലം നീണ്ടു നിന്ന കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് ആക്സിയം 4 ദൗത്യം യാഥാർഥ്യമായിരിക്കുന്നത്. ആക്സിയം സ്പേസ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ഡയറക്റ്റർ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ശുഭാംശുവാണ് പൈലറ്റ്.
പോളണ്ടിൽ നിന്നുള്ള ഇഎസ് എ പ്രോജക്റ്റ് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്‌നാൻസ്കി-വീസ്നീവ്സ്കി, ഹംഗറിക്കാരനായ ടിബോർ കപു എന്നിവരാണ് ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. ബഹിരാകാശ സഞ്ചാരികളടങ്ങുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്‍റെ ഫാൽക്കൺ-9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാണ് ശുഭാംശു ശുക്ല. അതേ സമയം രാജ്യാന്തര ബഹിരാകാശ നിലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന വിശേഷണം ഇനി ശുഭാംശുവിന് സ്വന്തമായിരിക്കും.
41വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തിലെത്തിയിരിക്കുന്നത്. ബഹിരാകാശ നിലയത്തിൽ സംഘം 14 ദിവസം ചെലവഴിക്കും. 7 തരം പരീക്ഷണങ്ങളാണ് ശുഭാംശു ബഹിരാകാശ നിലയത്തിൽ വച്ച് പൂർത്തിയാക്കുക. ശുഭാംശുവിന്‍റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 2006ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന ശുഭാംശു ഗഗൻയാൻ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.