
പുതുവർഷത്തിലെ ആദ്യ ഉൽക്കമഴ കാണാൻ തയാറായിക്കോളൂ. ജനുവരി 16 വരെയാണ് ഇത്തവണത്തെ ക്വാഡ്രാന്‍റിഡ്സ് ഉൽക്കമഴ. ഡിസംബറിൽ തന്നെ ഉൽക്ക മഴ ആരംഭിച്ചു കഴിഞ്ഞു. ഛിന്നഗ്രഹങ്ങൾ അവശേഷിപ്പിക്കുന്ന പ്രദേശത്തു കൂടി ഭൂമി കടന്നു പോകുമ്പോഴാണ് ഈ വിസ്മയം ദൃശ്യമാകുന്നത്. ജനുവരി 2,3 തിയതികളിലാണ് ഇത്തവണത്തെ ഉൽക്കമഴയുടെ പാരമ്യം. എന്നാൽ ഇന്ത്യയിൽ 3,4 തിയതികളിലാണ് ഉൽക്കമഴ കൂടുതൽ ദൃശ്യമാകുകയെന്ന് ഗവേഷകർ പറയുന്നു. ഈ സമയത്ത് മണിക്കൂറിൽ 120 ഉൽക്കകൾ വരെ ആകാശത്ത് കാണാൻ കഴിയുമെന്ന് ലക്നൗ ഇന്ദിരാ ഗാന്ധി പ്ലാനറ്റേറിയം സീനിയർ സയന്‍റിക് ഓഫിസർ സുമിത് ശ്രീവാസ്തവ പറയുന്നു.
എല്ലാ വർഷവും ഡിസംബർ അവസാനം മുതൽ ജനുവരി രണ്ടാം വാരം വരെയുള്ള സമയത്താണ് ക്വാഡ്രാന്‍റിഡ് ഉൽക്കമഴ കാണാനാകുക. 2003 ഇഎച്ച്1 എന്ന ഛിന്നഗ്രഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഉൽക്കകളെയാണ് ഈ കാലഘട്ടത്തിൽ കാണാൻ സാധിക്കുക.
ഈ ഛിന്നഗ്രഹം സൂര്യനെ ചുറ്റാനായി 5.50 വർഷമാണെടുക്കുന്നത്. പരിക്രമണകാലത്തിനിടെ ഛിന്നഗ്രഹം അവശേഷിപ്പിക്കുന്ന കണികകൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ആകാശത്ത് ഉൽക്കകൾ കാണാൻ സാധിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടിയിടിക്കുമ്പോൾ ഭൂരിഭാഗം ഉൽക്കകളും നശിച്ചു പോകുകയാണ് പതിവ്. .ക്വാഡ്രൻസ് എന്ന പേരിൽ അറിയപ്പെടുന്ന ഇപ്പോൾ നിർജീവമായ നക്ഷത്ര സമൂഹത്തിൽ നിന്നുമാണ് ഈ പേര് ലഭിച്ചത്.
പ്രകാശ മലിനീകരണം കുറവുള്ള പ്രദേശത്ത് നഗ്നനേത്രങ്ങളാൽ ഉൽക്കമഴ വീക്ഷിക്കാം. ആകാശത്തിന്‍റെ വടക്കു കിഴക്ക് ഭാഗത്തേക്ക് നോക്കിയാൽ കൊള്ളിമീനുകൾ വ്യക്തമാകും.