

'പ്രോജക്റ്റ് വിഷ്ണു' പണിപ്പുരയിൽ; 10000 കിലോമീറ്ററിലധികം വേഗത്തിൽ പാഞ്ഞടുത്ത് ശത്രുകേന്ദ്രങ്ങൾ തകർക്കും
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ രാജ്യത്തിന്‍റെ അഭിമാനമായി മാറാൻ കഴിയുന്ന ഹൈപ്പർ സോണിക് മിസൈൽ പദ്ധതി "പ്രോജക്റ്റ് വിഷ്ണു'വിന്‍റെ പണിപ്പുരയിൽ. മണിക്കൂറിൽ 10000 കിലോമീറ്ററിലധികം വേഗത്തിൽ പാഞ്ഞടുത്ത് ശത്രുവിന്‍റെ കേന്ദ്രങ്ങളെ തകർക്കാൻ കഴിയുന്നതാണു മിസൈൽ. യുഎസിന്‍റെ വ്യോമപ്രതിരോധ സംവിധാനം ഥാഡിനും റഷ്യയുടെ എസ് 400നും പോലും പ്രതിരോധിക്കാൻ കഴിയാത്ത ഹൈപ്പർസോണിക് മിസൈലാണ് ഇന്ത്യയുടെ പദ്ധതി. 2030ൽ യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന മിസൈൽ, വേഗവും അതിജീവനശേഷിയും നിർണായകമാകുന്ന ആധുനിക യുദ്ധത്തിൽ ഇന്ത്യയ്ക്ക് സുപ്രധാനമായ മേൽക്കൈ നൽകുമെന്നാണു വിലയിരുത്തൽ.
1500 മുതൽ 2500 വരെ കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് തയാറാകുന്നത്. റഡാറുകളെയടക്കം കബളിപ്പിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ള മിസൈലാണ് ഇവ. ഇടി-എൽഡിഎച്ച്സിഎം അഥവാ എക്സ്റ്റെൻഡഡ് ട്രാജക്റ്ററി ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് മിസൈലാണ് പ്രോജക്റ്റ് വിഷ്ണുവിന്‍റെ കേന്ദ്രബിന്ദു. സ്ക്രാംജെറ്റ് എൻജിനാണു മിസൈലിൽ ഉപയോഗിക്കുന്നത്. ഇതിന്‍റെ പരീക്ഷണം അടുത്തിടെ നടത്തിയിരുന്നു. 2024 നവംബറിൽ ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്ത്യ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈലും പരീക്ഷിച്ചു.
നിലവിൽ മിസൈലിനെ നിശ്ചിത വേഗത്തിലേക്കെത്തിക്കാനുള്ള "ബൂസ്റ്റർ' ഘടിപ്പിക്കുന്ന നിർണായകഘട്ടത്തിലാണു പദ്ധതി. "ബൂസ്റ്റർ' സംവിധാനം ഘടിപ്പിക്കാൻ ആവശ്യമായ പ്രത്യേക ഉപകരണങ്ങളുടെയും ക്രമീകരണങ്ങളുടെയും നിർമാണം ഡിആർഡിഒ ആരംഭിച്ചുകഴിഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ കരുത്തു തെളിയിച്ച ബ്രഹ്മോസിനെക്കാൾ മാരകമാകും പുതിയ മിസൈലെന്നാണു കരുതുന്നത്. സൂപ്പർ സോണിക് മിസൈലായ ബ്രഹ്മോസിനെക്കാൾ വേഗമുള്ളവയാണ് ഹൈപ്പർസോണിക് മിസൈലുകൾ. അതിവേഗം കൊണ്ടുതന്നെ ഇവയെ പ്രതിരോധിക്കുക ദുഷ്കരമാണ്. ഇതിനൊപ്പമാണ് റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷി. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ നേരിട്ട് സ്വീകരിച്ച് ഇന്ധനമാക്കി ഉപയോഗിക്കുന്നവയാണു സ്ക്രാംജെറ്റ് എൻജിനുകൾ. ഇതു മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. 2000 കിലോഗ്രാമിലേറെ ഭാരമുള്ള ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലാണ് പ്രോജക്റ്റ് വിഷ്ണുവിൽ തയാറാകുന്നതെന്നും ഡിആർഡിഒ വിൃത്തങ്ങൾ.