ശുഭാംശു ശുക്ല
ന്യൂഡൽഹി: ആക്സിയം -4 ദൗത്യം പൂർത്തിയായതോടെ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അടക്കമുള്ള യാത്രികർ ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങി.18 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിനു ശേഷമാണ് ഇരുവരും തിരിക്കുന്നത്. യാത്രികരുമായി ഡ്രാഗൺ ഗ്രേസ് പേടകം തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിലേക്ക് സംഘം എത്തും എന്നാണ് പ്രതീക്ഷ. അറുപതിൽ പരം പരീക്ഷണങ്ങളാണ് 18 ദിവസങ്ങൾ കൊണ്ട് സംഘം പൂർത്തിയാക്കിയത്.
ശുക്ലയ്ക്കൊപ്പം അമെരിക്കൻ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, ഹംഗറിയിലെ ടിബോർ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാൻസ്കി എന്നിവരാണ് സംഘത്തിലുള്ളത്. മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തമാണ് യാത്രയ്ക്കുണ്ടായിരുന്നത്.
7 ദിവസം യാത്രികർക്കായി റീഹാബിലിറ്റേഷൻ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് വ്യത്യസ്തമായി ഭൂമിയുടെ ഗുരുത്വാകർഷണ ബലവുമായി വീണ്ടും പരിചയത്തിലാകുന്നതിനാണ് ഈ പ്രോഗ്രാം. ശുക്ലയുടെ യാത്രയ്ക്കായി ഇസ്രൊ 550 കോടി രൂപയാണ് ചെലവഴിച്ചത്. ഭൂമിക്കു ചുറ്റും മണിക്കൂറിൽ 28,000 കിലോമീറ്റർ എന്ന വേഗത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.